ന്യൂഡെല്‍ഹി: ഇന്ത്യയുടെ വാക്‌സിൻ നിര്‍മ്മാണം, വിതരണം എന്നിവ കോവിഡിന് എതിരെ പൊരുതുന്ന എല്ലാ മനുഷ്യസമൂഹത്തിനും സഹായകരമാവുന്ന രീതിയിലാണ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയം. ഒപ്പം മറ്റു രാജ്യങ്ങളുടെ പരിമിതികളെ മറികടക്കാന്‍ ഇന്ത്യ സഹായിക്കുമെന്നും വിദേശകാര്യ മന്ത്രാലയം വക്‌താവ് അനുരാഗ് ശ്രീവാസ്‌തവ വ്യാഴാഴ്‌ച പറഞ്ഞു.
ഈ നയത്തിന്റെ ഭാഗമായി അയല്‍ രാജ്യങ്ങള്‍ക്ക് ഇതുമായി ബന്ധപ്പെട്ടുള്ള രണ്ട് പരിശീലന പരിപാടികള്‍ സംഘടിപ്പിച്ചെന്നും, തൊണ്ണൂറോളം ആരോഗ്യ വിദഗ്‌ധർ ഇതില്‍ പങ്കെടുത്തെന്നും അദ്ദേഹം അറിയിച്ചു. താല്‍പര്യം പ്രകടിപ്പിക്കുന്ന കൂടുതല്‍ രാജ്യങ്ങളെ കൂടി ഇതില്‍ ഉള്‍പ്പെടുത്തുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
‘കഴിഞ്ഞ മാസം നമ്മുടെ പ്രധാനമന്ത്രി യുഎന്‍ പൊതുസഭയെ അഭിസംബോധന ചെയ്‌ത് സംസാരിച്ചപ്പോള്‍ വ്യക്‌തമാക്കിയ നയം നടപ്പിലാക്കാന്‍ രാജ്യം ഒരുങ്ങുകയാണ്, കോവിഡിനെതിരെ പൊരുതുന്ന എല്ലാ മനുഷ്യസമൂഹത്തിനും ഇന്ത്യയുടെ വാക്‌സിൻ വിതരണം സഹായകരമായിരിക്കും’ ശ്രീവാസ്‌തവ പറഞ്ഞു.
ഒക്‌ടോബർ 17-ന് ഇതുമായി ബന്ധപ്പെട്ട് ബംഗ്‌ളാദേശുമായി ചര്‍ച്ചകള്‍ നടത്തുകയും ധാരണയില്‍ എത്തുകയും ചെയ്‌തതായി അദ്ദേഹം അറിയിച്ചു. മ്യാന്‍മര്‍ അടക്കമുള്ള രാജ്യങ്ങളും വിഷയത്തില്‍ അനുകൂല നിലപാട് എടുത്തതായും അദ്ദേഹം വ്യക്‌തമാക്കി.
Read Also: ആരോഗ്യസേതു; ആപ്പിന്റെ വിവരങ്ങള്‍ നല്‍കാതിരുന്ന ഉദ്യോഗസ്‌ഥര്‍ക്ക് എതിരെ നടപടിക്ക് നിര്‍ദേശം