തിരുവനന്തപുരം: സംസ്‌ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ എന്ത് നടപടികൾ എടുക്കണമെന്ന് ചർച്ച ചെയ്യാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് ഉന്നതതല യോഗം ചേരും. വൈകിട്ട് മൂന്നരക്കാണ് യോഗം. നിരക്ക് വർധനവ് അടക്കമുള്ള കാര്യങ്ങൾ തീരുമാനിക്കാൻ മുഖ്യമന്ത്രി പിണറായി വിജയനും വൈദ്യുതി മന്ത്രി കെ കൃഷ്‌ണൻകുട്ടിയും കൂടിയാലോചന നടത്തും.
പുറത്ത് നിന്ന് കൂടിയ വിലക്ക് വൈദ്യുതി വാങ്ങണോ, അതോ ലോഡ്‌ഷെഡിങ് ഏർപ്പെടുത്തണമോയെന്ന് കൂടിക്കാഴ്‌ചയിൽ തീരുമാനിക്കും. എന്നാൽ, ഓണവും പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പും കണക്കിലെടുത്ത് ലോഡ്‌ഷെഡിങ് തൽക്കാലം ഉണ്ടായേക്കില്ലെന്നാണ് സൂചനകൾ. അതിനിടെ, വൈദ്യുതി നിയന്ത്രണം ഒഴിവാക്കാൻ ഉപഭോക്‌താക്കൾ സഹകരിക്കണമെന്ന ആവശ്യവുമായി കെഎസ്ഇബി രംഗത്തെത്തി.
സാങ്കേതിക തകരാറിനെ തുടർന്ന് വിവിധ കേന്ദ്ര വൈദ്യുതി നിലയങ്ങളിൽ നിന്ന് സംസ്‌ഥാനത്തിന് ലഭിച്ചു കൊണ്ടിരുന്ന വൈദ്യുതിയിൽ 300 മെഗാവാട്ടോളം കുറവുണ്ടായിട്ടുണ്ട്. സംസ്‌ഥാനത്തിന്റെ മൊത്തം വൈദ്യുതി ലഭ്യതയിൽ വന്ന കുറവ് കാരണം വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്ന് കെഎസ്ഇബി അറിയിച്ചു. നിയന്ത്രണം ഒഴിവാക്കുന്നതിനായി വൈകിട്ട് ആറ് മുതൽ രാത്രി 11 വരെ അത്യാവശ്യമല്ലാത്ത വൈദ്യുതി ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നത് കുറക്കണമെന്ന് കെഎസ്ഇബി നിർദ്ദേശം നൽകി.
Most Read| ഗുസ്‌തി ഫെഡറേഷനിൽ നിന്ന് ഇന്ത്യയുടെ അംഗത്വം റദ്ദാക്കി