ഛണ്ഡീഗഢ്: അവസാന ശ്വാസം വരെ സത്യത്തിനായി പോരാട്ടം തുടരുമെന്ന് നവജ്യോത് സിങ് സിദ്ദു. പഞ്ചാബിനായി എന്ത് ത്യാഗം സഹിക്കാനും തയ്യാറാണെന്നും ആരോടും വ്യക്‌തിപരമായ വൈരാഗ്യമില്ലെന്നും സിദ്ദു പറഞ്ഞു. പഞ്ചാബ് പിസിസി അധ്യക്ഷ സ്‌ഥാനം രാജിവെച്ചതിന് ശേഷം ഇതാദ്യമായാണ് സിദ്ദു പരസ്യമായി വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്. പഞ്ചാബിന് തന്നെയാണ് മുൻഗണന, ഇക്കാര്യത്തിൽ വിട്ടുവീഴ്‌ചയില്ലെന്നും സിദ്ദു പ്രതികരിച്ചു.
കളങ്കിതരായ നേതാക്കളെ പിന്തുണക്കാനാകില്ലെന്നും സിദ്ദു തുറന്നടിച്ചു. മന്ത്രിസഭാ പുനഃസംഘടനയിൽ പ്രതിഷേധിച്ച് കൊണ്ടായിരുന്നു പിസിസി അധ്യക്ഷ സ്‌ഥാനം സിദ്ദു രാജിവെച്ചത്. ഹൈക്കമാൻഡിനെ നിരാശപ്പെടുത്താനുള്ള നീക്കമല്ല തന്റേതെന്നും അദ്ദേഹം വ്യക്‌തമാക്കി.
എന്നാൽ, സിദ്ദുവിന്റെ രാജിയിൽ നിലപാട് കടുപ്പിക്കുകയാണ് ഹൈക്കമാൻഡ്. സിദ്ദുവിനോട് വിട്ടുവീഴ്‌ചയ്‌ക്കില്ലെന്ന് ഹൈക്കമാൻഡ് വൃത്തങ്ങൾ വ്യക്‌തമാക്കി. അനവസരത്തിലുള്ള രാജിയിൽ കടുത്ത അമർഷത്തിലാണ് ദേശീയ നേതൃത്വം. പ്രശ്‌നം സംസ്‌ഥാനത്ത് തന്നെ പരിഹരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. രാജി പിൻവലിക്കാൻ സിദ്ദുവിനൊപ്പമുള്ള നേതാക്കളും ശ്രമം തുടങ്ങി.
അതേസമയം, ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ രണ്ടുദിവസത്തെ സന്ദർശനത്തിനായി ഇന്ന് പഞ്ചാബിലെത്തും. മുഖ്യമന്ത്രി സ്‌ഥാനാർഥിയെ പ്രഖ്യാപിക്കുന്നത് ഉൾപ്പടെ വൻ പ്രഖ്യാപനങ്ങൾക്ക് സാധ്യതയുണ്ടെന്നാണ് സൂചന.
Also Read: ഡെൽഹി കോടതി വെടിവെപ്പ്; സുരക്ഷ വർധിപ്പിക്കണം എന്നാവശ്യപ്പെട്ട് ഹരജി