ന്യൂഡെൽഹി: രോഹിണി കോടതിയിലെ വെടിവെപ്പിന്റെയും കൊലപാതകത്തിന്റെയും പശ്‌ചാത്തലത്തില്‍ ഡെല്‍ഹിയിലെ കോടതികളുടെ സുരക്ഷ വര്‍ധിപ്പിക്കണമെന്ന പൊതുതാൽപര്യ ഹരജി ഡെല്‍ഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും. അഡ്വ. റിച്ച സിംഗ് സമര്‍പ്പിച്ച ഹരജി, ചീഫ് ജസ്‌റ്റിസ് ഡിഎന്‍ പട്ടേല്‍ അധ്യക്ഷനായ ബെഞ്ചാണ് പരിഗണിക്കുന്നത്.
ജുഡീഷ്യല്‍ കസ്‌റ്റഡിയില്‍ കഴിയുന്ന തടവുകാരെ കോടതികളില്‍ നേരിട്ട് ഹാജരാക്കരുത് എന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച മറ്റൊരു ഹരജിയും കോടതിക്ക് മുന്നിലുണ്ട്. കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് രാജ്യത്തെ ഞെട്ടിച്ച് രോഹിണി കോടതിയില്‍ ഗുണ്ട നേതാവ് ജിതേന്ദ്ര ഗോഗിയും, രണ്ട് കൊലയാളികളും വെടിയേറ്റ് മരിച്ചത്. ഗോഗിയെ കോടതിയില്‍ ഹാജരാക്കി വിചാരണ നടത്തുന്നതിനിടെയാണ് വെടിവെപ്പുണ്ടായത്.
അഭിഭാഷകരുടെ വേഷത്തിലെത്തിയ രണ്ട് പേര്‍ കോടതി മുറിയില്‍ പ്രവേശിച്ച് ഗോഗിക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. അക്രമത്തില്‍ ആറ് പേര്‍ക്ക് വെടിയേല്‍ക്കുകയും ചെയ്‌തിരുന്നു. വന്‍ സുരക്ഷാ വീഴ്‌ചയാണ് ഉണ്ടായതെന്ന് വിവിധ ബാര്‍ അസോസിയേഷനുകള്‍ പരാതി ഉന്നയിച്ചിരുന്നു. സംഭവത്തില്‍ ചീഫ് ജസ്‌റ്റിസ് എന്‍വി രമണ, ഡെല്‍ഹി ഹൈക്കോടതി ചീഫ് ജസ്‌റ്റിസിനെ ആശങ്ക അറിയിച്ചിരുന്നു.
Read Also: കനത്ത മഴ; മഹാരാഷ്‌ട്രയിൽ മരണം 13 ആയി