പാറ്റ്‌ന: ബിഹാറിലെ ഭാവി മുഖ്യമന്ത്രി സ്‌ഥാനാർഥിയെ ചൊല്ലി ബിജെപി- ജനതാദൾ (യു) തർക്കം. 2025ലെ നിയമസഭാ തിരഞ്ഞെടുപ്പിലും നിതീഷ് കുമാർ ആയിരിക്കും എൻഡിഎയുടെ മുഖ്യമന്ത്രി സ്‌ഥാനാർഥിയെന്ന ജെഡിയു പാർലമെന്ററി ബോർഡ് അധ്യക്ഷൻ ഉപേന്ദ്ര ഖുശ്വാഹയുടെ പരാമർശമാണ് വിവാദമായത്. ഖുശ്വാഹയുടെ അവകാശവാദം തള്ളി ബിജെപി സംസ്‌ഥാന അധ്യക്ഷൻ സഞ്‌ജയ് ജയ്‌സ്വാൾ രംഗത്തെത്തി.
അഞ്ച് വർഷത്തേക്ക് എൻഡിഎയുടെ മുഖ്യമന്ത്രി നിതീഷ് ആയിരിക്കുമെന്ന് മാത്രമാണ് 2020ൽ തീരുമാനിച്ചതെന്ന് സഞ്‌ജയ് പറഞ്ഞു. ഒന്നര വർഷമായി മുന്നണി ഭരണം സുഗമമായി നടക്കുകയാണ്. 2025ന് ശേഷമുള്ള കാര്യത്തെ കുറിച്ച് ഇപ്പോൾ ചർച്ച ചെയ്യേണ്ട ആവശ്യം എന്താണെന്നും അദ്ദേഹം ചോദിച്ചു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഡിഎയിൽ ജെഡിയുവിനേക്കാൾ അംഗബലം ബിജെപിക്ക് ലഭിച്ചപ്പോൾ നിതീഷ് മുഖ്യമന്ത്രിയായി തുടരുമോയെന്ന ചോദ്യം ഉയർന്നിരുന്നു.
തിരഞ്ഞെടുപ്പിന് മുൻപ് പ്രഖ്യാപിച്ചത് പോലെ നടക്കുമെന്ന് ബിജെപി നേതൃത്വം വ്യക്‌തമാക്കിയ ശേഷമാണ് നിതീഷ് ഇക്കാര്യത്തിൽ മൗനം വെടിഞ്ഞത്. എൻഡിഎയിൽ ജെഡിയുവിനേക്കാൾ വലിയ കക്ഷിയായി ബിജെപി മാറിയ സാഹചര്യത്തിൽ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സ്‌ഥാനം ബിജെപിക്ക് തന്നെ ലഭിക്കണമെന്ന വാദം ശക്‌തമാണ്.
Most Read: രാജ്യത്ത് കോവിഡ് പ്രതിരോധ വാക്‌സിനുകളുടെ വില 225 രൂപയാക്കും