തിരുവനന്തപുരം: മാവേലിക്കര ജില്ലാ ആശുപത്രിയില്‍ കോവിഡ് ഡ്യൂട്ടിക്കിടെ ഡോക്‌ടര്‍ മര്‍ദ്ദനത്തിന് ഇരയായ സംഭവത്തില്‍ ശക്‌തമായ നടപടി എടുക്കുമെന്ന് വ്യക്‌തമാക്കി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. പ്രതിയായ പോലീസുകാരനെ അറസ്‌റ്റ് ചെയ്യാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും ഡിജിപിയോട് വിവരങ്ങള്‍ തേടിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
മാവേലിക്കര ജില്ലാ ആശുപത്രിയിലെ ഡോക്‌ടര്‍ രാഹുല്‍ മാത്യുവിനെ സിവിൽ പോലീസ് ഓഫിസറായ അഭിലാഷ് ചന്ദ്രനാണ് മർദ്ദിച്ചത്. മെയ് 14നായിരുന്നു സംഭവം. കോവിഡ് ബാധിച്ചെത്തിയ അമ്മ മരണപ്പെട്ടതിന് പിന്നാലെ ചികിൽസയില്‍ വീഴ്‌ച സംഭവിച്ചുവെന്ന് ആരോപിച്ചായിരുന്നു അഭിലാഷ് ചന്ദ്രൻ രാഹുല്‍ മാത്യുവിനെ മർദ്ദിച്ചത്. ഇത് വലിയ വിവാദമായിരുന്നു.
അതേസമയം ഡോക്‌ടർമാര്‍ക്കുണ്ടായ ബുദ്ധിമുട്ട് ഉള്‍ക്കൊള്ളുന്നുവെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. പോലീസുകാരനെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് ആശുപത്രിയില്‍ ഡോക്‌ടര്‍മാരുടെ പ്രതിഷേധം തുടരുന്നതിനിടെയാണ് ആരോഗ്യമന്ത്രിയുടെ ഇടപെടൽ.
ഇടതുപക്ഷ പ്രവര്‍ത്തകനായിട്ടു പോലും തനിക്ക് നീതി കിട്ടിയില്ലെന്നും രാജിവെക്കുകയാണെന്നും മര്‍ദ്ദനത്തിനിരയായ ഡോക്‌ടര്‍ രാഹുല്‍ മാത്യു ഫേസ്ബുക്കിലൂടെയാണ് അറിയിച്ചത്.
സംഭവം നടന്ന് ആറാഴ്‌ച പിന്നിട്ടിട്ടും പ്രതിയെ അറസ്‌റ്റ് ചെയ്യാത്തതിനെതിരെ കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫിസേഴ്‌സ് അസോസിയേഷ(കെജിഎംഒഎ)ന്റെ നേതൃത്വത്തിൽ പ്രതിഷേധം തുടരുകയാണ്. വെള്ളിയാഴ്‌ച സംസ്‌ഥാന വ്യാപകമായി ആരോഗ്യ വകുപ്പിന് കീഴിലുള്ള സ്‌ഥാപനങ്ങളില്‍ സ്‌പെഷ്യാലിറ്റി ഒപികളും അടിയന്തരമല്ലാത്ത ശസ്‍ത്രക്രിയകളും ബഹിഷ്‌കരിക്കുമെന്ന് സംഘടന പ്രഖ്യാപിച്ചിരുന്നു.
കൂടാതെ വെള്ളിയാഴ്‌ച രാവിലെ 10 മുതല്‍ 11 വരെ മറ്റു ഒപി സേവനങ്ങളും നിര്‍ത്തിവെച്ച് എല്ലാ സ്‌ഥാപനങ്ങളിലും പ്രതിഷേധ യോഗങ്ങള്‍ സംഘടിപ്പിക്കുമെന്നും കെജിഎംഒഎ അറിയിച്ചിട്ടുണ്ട്. ഇതിനിടെയാണ് പ്രതിക്കെതിരെ ശക്‌തമായ നടപടി കൈക്കൊള്ളുമെന്ന് ആരോഗ്യമന്ത്രി ഉറപ്പ് നല്‍കിയത്.
Most Read: ഗാര്‍ഹിക പീഡനപരാതി നല്‍കിയ സ്‍ത്രീയോട് മോശമായ പ്രതികരണം; എംസി ജോസഫൈനെതിരെ പ്രതിഷേധം