ഷോളയൂർ: അട്ടപ്പാടിയിലെ ആദിവാസി ഊരിലുണ്ടായ പോലീസ് അതിക്രമത്തിൽ ജില്ലാ പോലീസ് മേധാവി അന്വേഷിച്ച് നടപടിയെടുക്കുമെന്ന് അഗളി എഎസ്‌പി പതം സിംഗ് അറിയിച്ചു. ആദിവാസി ബാലനെ മർദ്ദിച്ച സംഭവത്തിൽ ഷോളയൂർ സിഐക്കെതിരെ പരാതി കിട്ടിയിട്ടുണ്ടെന്നും സമ്പൂർണ ലോക്ക്‌ഡൗൺ ദിനമായ ഇന്ന് പ്രതിഷേധവുമായി ഒത്തു കൂടിയ സമരക്കാർക്കെതിരെയും നടപടിയുണ്ടാകുമെന്നും പതം സിംഗ് പറഞ്ഞു.
കുടുംബ വഴക്കുമായി ബന്ധപ്പെട്ട പരാതിയെ തുടർന്ന് ഷോളയൂർ വട്ടലക്കി ഊരുമൂപ്പനായ ചൊറിയമൂപ്പനെയും മകൻ മുരുകനെയും ഷോളയൂർ പോലീസ് ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച് അറസ്‌റ്റ് ചെയ്‌തതെന്നാണ് ആരോപണം.
ഏതാനും ദിവസം മുൻപ് മുരുകനും കുടുംബവും ചേർന്ന് മറ്റൊരു ആദിവാസി കുടുംബത്തെ ആക്രമിച്ചതായി പോലീസിന് പരാതി ലഭിച്ചിരുന്നു. പരാതിയുടെ അടിസ്‌ഥാനത്തിൽ മുരുകനെയും പിതാവിനെയും അറസ്‌റ്റ് ചെയ്യാനുള്ള ശ്രമം സ്‌ത്രീകൾ ഉൾപ്പടെയുള്ളവർ തടഞ്ഞതോടെയാണ് സ്‌ഥലത്ത് ഭീകരാന്തരീക്ഷം ഉണ്ടായത്. മുരുകന്റെ 17 വയസുള്ള മകന്റെ മുഖത്ത് പോലീസ് അടിച്ചതായും വിവരമുണ്ട്.
എന്നാൽ, കൃത്യനിർവഹണം നടത്തുന്നതിനിടെ തടസം നിന്നതാണ് സംഘർഷത്തിന് കാരണമെന്നാണ് പോലീസ് വാദം. മുരുകന്റെ ആക്രമണത്തിൽ മറ്റൊരു ആദിവാസി കുടുംബത്തിലെ ഒരാളുടെ തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. മുരുകനെയും മൂപ്പനെയും അറസ്‌റ്റ് ചെയ്‌തതിനെ തുടർന്ന് വിവിധ ആദിവാസി സംഘടനകൾ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
Read also: കണ്ണൂർ റെയിൽവേ സ്‌റ്റേഷനിലെ എസ്‌കലേറ്റർ ജോലികൾ പുനരാരംഭിച്ചു