ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് വാക്‌സിൻ ക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തിൽ കൂടുതൽ കമ്പനികൾക്ക് വാക്‌സിൻ നിർമിക്കാനുള്ള ലൈസൻസ് നൽകണമെന്ന കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്‌കരിയുടെ പ്രസ്‌താവനയിൽ പരിഹാസവുമായി കോൺഗ്രസ്. ഇതെല്ലാം താങ്കളുടെ ‘ബോസ്’ കേൾക്കുമോയെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ജയ്‌റാം രമേശ് ചോദിച്ചു.
“ഏപ്രില്‍ 18ന് മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് ഇതേ ആവശ്യമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. എന്നാല്‍ ഗഡ്‌കരിയുടെ ബോസ് അത് ചെവിക്കൊള്ളാന്‍ തയ്യാറായില്ല,”- ജയ്‌റാം രമേശ് ട്വീറ്റ് ചെയ്‌തു.
പ്രതിപക്ഷത്തുള്ള നേതാക്കള്‍ മുമ്പ് ഉന്നയിച്ചിരുന്ന ആവശ്യത്തെ അനുകൂലിക്കുന്ന തരത്തിലാണ് ഗഡ്‌കരിയുടെ പ്രസ്‌താവന. ലഭ്യതയേക്കാള്‍ ഏറെ കൂടുതലാണ് വാക്‌സിൻ ആവശ്യകതയെങ്കില്‍ അതു പ്രശ്‌നത്തിനിടയാക്കുമെന്നു ഗഡ്‌കരി പറഞ്ഞിരുന്നു. ഒരു കമ്പനി എന്നതിനു പകരം 10 കമ്പനികള്‍ക്കു വാക്‌സിൻ ഉൽപാദിപ്പിക്കാനുള്ള ലൈസന്‍സ് നല്‍കണം. രാജ്യത്തു വിതരണം ചെയ്‌തതിനു ശേഷം അധികമുണ്ടെങ്കില്‍ കയറ്റുമതി ചെയ്യാനുമാകും. 15–20 ദിവസങ്ങള്‍ക്കുള്ളില്‍ ഇതു ചെയ്യാന്‍ കഴിയും. വാക്‌സിൻ ക്ഷാമം ഇല്ലാതാക്കാന്‍ ഇതാണു പോംവഴിയെന്നും സര്‍വകലാശാല വൈസ് ചാന്‍സലര്‍മാരുമായുള്ള വെര്‍ച്വല്‍ കൂടിക്കാഴ്‌ചയില്‍ ഗഡ്‌കരി പറഞ്ഞിരുന്നു.
Also Read: കോവിഡ് ബാധിച്ചവരില്‍ വാക്‌സിനേഷന്‍ മൂന്ന് മാസങ്ങള്‍ക്ക് ശേഷം മാത്രം; പുതിയ നിർദ്ദേശം