കൊച്ചി: പുനലൂർ പാസഞ്ചർ ട്രെയിനിൽ യുവതിയെ ആക്രമിച്ച് ആഭരണങ്ങൾ കവർന്ന കേസിൽ പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. ആലപ്പുഴ നൂറനാട് സ്വദേശിയായ ബാബുക്കുട്ടനാണ് കേസിലെ പ്രതി. കേസ് അന്വേഷിക്കുന്ന റെയിൽവേ പോലീസാണ് നോട്ടീസ് ഇറക്കിയത്.
പ്രതിക്കായി കോട്ടയം, ആലപ്പുഴ ജില്ലകൾ കേന്ദ്രീകരിച്ച് തെരച്ചിൽ ഊർജ്‌ജിതമാക്കിയിട്ടുണ്ട്. രണ്ട് ഡിവൈഎസ്‌പിമാർ അടങ്ങുന്ന ഇരുപതംഗ സംഘമാണ് പ്രതിക്കായി തെരച്ചിൽ നടത്തുന്നത്. പ്രതി ഉടൻ പിടിയിലാകുമെന്ന് റെയിൽവേ പോലീസ് സൂപ്രണ്ട് എസ് രാജേന്ദ്രൻ ഇന്നലെ പറഞ്ഞിരുന്നു. പ്രതി കേരളം കടക്കാനുള്ള സാധ്യത കുറവാണെന്നും അദ്ദേഹം പറഞ്ഞു.
ബുധനാഴ്‌ച രാവിലെയാണ് പുനലൂർ പാസഞ്ചർ ട്രെയിനിൽ യുവതിക്ക് നേരെ ആക്രമണം നടന്നത്. മുളന്തുരുത്തിയിൽ നിന്ന് ചെങ്ങന്നൂരിലേക്ക് ജോലിക്ക് പോകാനായി പുനലൂർ പാസഞ്ചറിൽ കയറിയതായിരുന്നു യുവതി. ആക്രമണത്തിനിടെ രക്ഷപെടാനായി ട്രെയിന് പുറത്തേക്ക് ചാടിയ മുളന്തുരുത്തി സ്വദേശിയുടെ തലയ്‌ക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. കവർച്ചയ്‌ക്ക് ശേഷമായിരുന്നു യുവതിക്ക് നേരെ ആക്രമണം നടന്നത്.
ആക്രമണസമയം കംപാർട്മെന്റിൽ യുവതി മാത്രമാണ് ഉണ്ടായിരുന്നത്. ട്രെയിനിലേക്ക് ചാടിക്കയറിയ അജ്‌ഞാതൻ കംപാർട്മെന്റിന്റെ രണ്ട് വാതിലുകളും അടക്കുകയായിരുന്നു. പിന്നാലെ കൈയ്യിൽ ഒരു സ്‌ക്രൂ ഡ്രൈവറുമായി എത്തിയ ഇയാൾ യുവതിയെ ഭീഷണിപ്പെടുത്തുകയും ആഭരണങ്ങൾ ഊരി വാങ്ങുകയും ചെയ്‌തു. തുടർന്ന് കയ്യേറ്റ ശ്രമം തുടങ്ങിയതോടെയാണ് യുവതി ട്രെയിനില്‍ നിന്ന് ചാടിയത്.
Read Also: കോവിഡ് പ്രതിസന്ധി; സ്വമേധയാ എടുത്ത കേസ് സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും