മലപ്പുറം: ജില്ലയിലെ വള്ളിക്കുന്നില്‍ യുവതി തീവണ്ടിതട്ടി മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. ശാരീരിക മാനസിക പീഡനവും ആത്‌മഹത്യാ പ്രേരണക്കുമാണ് പരുത്തിക്കാട് പടിഞ്ഞാറേ കോട്ടാക്കളം കമ്മിളികൊല്ലരാളി ശാലു(42) അറസ്‌റ്റിലായത്.
സ്വര്‍ണവും പണവും ചോദിച്ച് നിരന്തരം യുവതിയെ ഉപദ്രവിച്ചിരുന്നതായി ബന്ധുക്കളും അയൽവാസികളും ആരോപിച്ചിരുന്നു. കഴിഞ്ഞ ഫെബ്രുവരി എട്ടിനാണ് വള്ളിക്കുന്ന് അത്താണിക്കല്‍ നവജീവന്‍ സ്‌കൂളിന് സമീപം ചാലിയം വട്ടപ്പറമ്പിലെ മുടക്കയില്‍ ഗംഗാധരന്റെ മകള്‍ ലിജിന (37)യെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കാണപ്പെട്ടത്.
ഭര്‍തൃപീഡനമാണ് ദുരൂഹ മരണത്തിന് പിന്നിലെന്ന് കാണിച്ച് ലിജിനയുടെ സഹോദരനും ബന്ധുക്കളും പരപ്പനങ്ങാടി പോലീസ് സ്‌റ്റേഷനിലും മലപ്പുറം ജില്ലാ പോലീസ് സൂപ്രണ്ടിനും പരാതിയും നല്‍കിയിരുന്നു. ട്രെയിൻ തട്ടി മരിക്കുന്നതിന് മുൻപ് യുവതിയെ എഴുതിയ പരാതിയും ബന്ധുക്കൾ പൊലീസിന് കൈമാറിയിരുന്നു. പരാതിയിൽ പ്രാഥമിക അന്വേഷണം നടത്തിയ ശേഷമാണ് പ്രതിയെ അറസ്‌റ്റ് ചെയ്‌തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്‌തു.
Most Read: ‘ഓപ്പറേഷന്‍ ഓയില്‍’ പദ്ധതി; ഒരാഴ്‌ചയിൽ 426 പരിശോധനകള്‍