തിരുവനന്തപുരം: മായംകലര്‍ന്ന വെളിച്ചെണ്ണ തടയാനും വെളിച്ചെണ്ണയുടെ ഗുണ നിലവാരം ഉറപ്പാക്കുന്നതിനും ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തതില്‍ ആവിഷ്‌ക്കരിച്ച ഓപ്പറേഷന്‍ ഓയിലിന്റെ ഭാഗമായി 426 സ്‌ഥാപനങ്ങള്‍ പരിശോധിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
നിയമ നടപടികള്‍ക്കുളള പരിശോധനക്ക് വേണ്ടി 184 സാമ്പിളുകളും 98 സര്‍വൈലന്‍സ് സാമ്പിളുകളും ശേഖരിച്ച് അനലിറ്റിക്കല്‍ ലബോറട്ടറിയിലേക്ക് അയച്ചതായും മന്ത്രി പറഞ്ഞു. വാളയാര്‍, ഗോപാലപുരം തുടങ്ങിയ ചേക്ക് പോസ്‌റ്റുകൾ കേന്ദ്രീകരിച്ചും പരിശോധന നടത്തി സാമ്പിളുകള്‍ ശേഖരിക്കുന്നുണ്ട്.
നിലവാരമില്ലാത്ത വെളിച്ചെണ്ണ വില്‍പ്പന നടത്തുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു.മായം ചേര്‍ത്ത വെളിച്ചെണ്ണയുടെ വില്‍പ്പന തടയുന്നതിന്റെ ഭാഗമായി കേരളത്തില്‍ ഒരു നിര്‍മ്മാതാവിന് ഒരു ബ്രാന്‍ഡ് മാത്രമെ ഉൽപാദിപ്പിക്കാൻ അനുവാദം നല്‍കിയിട്ടുളളു.
ബ്രാന്‍ഡ് രജിസ്ട്രഷന്‍ ഇല്ലാത്ത വെളിച്ചെണ്ണയുടെ വില്‍പ്പന ശ്രദ്ധയില്‍പ്പെട്ടാല്‍ പിടിച്ചെടുത്ത് നിയമ നടപടി സ്വീകരിക്കുന്നതാണ്. മായംകലര്‍ന്ന വെളിച്ചെണ്ണ തടയാനും ശുദ്ധമായ വെളിച്ചെണ്ണ ഉപയോഗം പ്രചരിപ്പിക്കാനും ലക്ഷ്യമിടുന്ന പദ്ധതിയുടെ ഭാഗമായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധന വരും ദിവസങ്ങളിലും തുടരുന്നതാണ്.
Most Read: കതിരൂർമനോജ് വധക്കേസ്: സിബിഐ ആവശ്യം രാഷ്‌ട്രീയപരം; സുപ്രീംകോടതി