ഡെൽഹി: കതിരൂര്‍ മനോജ് വധക്കേസിന്റെ വിചാരണ കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയിൽ നിന്ന് കേരളത്തിന് പുറത്തുള്ള മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്ന സിബിഐയുടെ ആവശ്യം സുപ്രീം കോടതി തള്ളി.
സിബിഐയെ സുപ്രീംകോടതി രൂക്ഷമായി വിമർശിച്ചു കൊണ്ടാണ് കേസ് തള്ളിയത്. വിചാരണ മാറ്റണമെന്ന സിബിഐയുടെ ആവശ്യം രാഷ്‌ട്രീയപരമെന്ന് കോടതി നിരീക്ഷിച്ചു. പ്രതികൾക്കായി അഭിഭാഷകൻ ജിഷ്‌ണു എംഎൽ ഹാജരായി. സംസ്‌ഥാനത്തിനായി ഹരിൻ പി റാവൽ, സ്‌റ്റാൻഡിംഗ് കൗൺസൽ ഹർഷദ് വി ഹമീദ് എന്നിവരാണ് ഹാജരായത്.
2014 സെപ്റ്റംബർ 1ന് ആർഎസ്‌എസ് കണ്ണൂർ ജില്ലാ ശാരീരിക് ശിക്ഷൺ പ്രമുഖ് ആയിരുന്ന 40കാരനായ കതിരൂർ മനോജ് കൊല്ലപ്പെട്ടത്. ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച് മനോജിനെ വാഹനത്തിൽ നിന്നും വലിച്ചിറക്കി വടിവാളിനു വെട്ടിക്കൊന്നു എന്നാണ് കേസ്. കേസിൽ കണ്ണൂർ ജില്ലാ സെക്രട്ടറിയായ പി. ജയരാജൻ 25ആം പ്രതിയാണ്.
കൊലപാതകം, വധശ്രമം, ഗൂഢാലോചന എന്നിവക്ക് പുറമെ യുഎപിഎ അനുസരിച്ചുള്ള ദേശവിരുദ്ധക്കുറ്റവും പ്രതികൾക്കെതിരെ നിലവിലുണ്ട്. കേസിന്റെ വിചാരണ കേരളത്തിൽ നടന്നാൽ അത് സംശയാതീതമായി നീതിക്ക് തടസമാകുമെന്ന് അവകാശപ്പെട്ടാണ് കേസ് കേരളത്തിന് പുറത്തേക്ക് മാറ്റാൻ സിബിഐ സുപ്രീംകോടതിയെ സമീപിച്ചത്.
ഈ ആവശ്യമാണ് കോടതി വിമർശനത്തോടെ തള്ളിയത്. നാല് മാസത്തിനുള്ളിൽ കേസിന്റെ നടപടികൾ പൂർത്തിയാക്കണമെന്നും വിചാരണ കോടതി നടപടികളുടെ തൽസ്‌ഥിതി റിപ്പോർട്ട് നൽകണമെന്നും ആവശ്യപ്പെട്ടാണ് സുപ്രീംകോടതി സിബിഐ ആവശ്യം തള്ളിയത്.
വിചാരണ എറണാകുളത്ത് നിന്ന് കർണാടകത്തിലേക്കോ തമിഴ്‌നാട്ടിലേക്കോ മാറ്റണമെന്നായിരുന്നു സിബിഐയുടെ ട്രാൻസ്‌ഫർ ഹരജി. രണ്ട് വർഷത്തിന് ശേഷമാണ് ഹരജി സുപ്രീംകോടതി പരിഗണിച്ചത്. നേരത്തെ കേസിന്റെ നടപടികൾ തലശേരിയിൽ നിന്ന് എറണാകുളത്തേക്ക് മാറ്റി സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് സിബിഐ വീണ്ടും ഹരജി നൽകിയത്. ഹരജി പല തവണ കേസ് സുപ്രീം കോടതിക്ക് മുന്നിൽ എത്തിയിരുന്നെങ്കിലും വിവിധ കാരണങ്ങളാൽ മാറ്റി വച്ചിരുന്നു.
പി. ജയരാജനെ 15 വർഷം മുൻപ് കൊലപ്പെടുത്താൻ ശ്രമിച്ചതിനു പ്രതികാരമായാണ് മനോജിനെ വധിച്ചതെന്ന് കുറ്റപത്രത്തിൽ ആരോപണമുണ്ട്. കേസിൽ ഒരുമാസത്തോളം പി ജയരാജൻ റിമാൻഡിൽ കഴിഞ്ഞിരുന്നു. കേസിന്റെ ബുദ്ധികേന്ദ്രം ജയരാജനാണെന്നും കേസിൽ അദ്ദേഹത്തിനു നേരിട്ട് പങ്കുണ്ടെന്നും സിബിഐ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്.
Most Read: മംഗളൂരു സ്‌ഫോടനം: മുഖ്യപ്രതി ഷാരിക്ക് കേരളത്തിൽ വന്നത് നിരവധി തവണ