കാസർഗോഡ്: പ്രസവ ശസ്‌ത്രക്രിയക്കിടെ യുവതിയുടെ കരളിന് മുറിവേറ്റ സംഭവത്തിൽ രണ്ട് ഡോക്‌ടർമാർക്കെതിരെ കേസെടുത്തു. കാഞ്ഞങ്ങാട് സൺറൈസ് ആശുപത്രിയിലെ ഗൈനക്കോളജിസ്‌റ്റ് ഡോ. രാഘവേന്ദ്ര റാവു, സർജൻ ഡോ. ഗിരിധര റാവു എന്നിവർക്ക് എതിരെയാണ് ഐപിസി 336ആം വകുപ്പ് പ്രകാരം ഹൊസ്‌ദുർഗ് പോലീസ് കേസെടുത്തത്.
പയ്യന്നൂർ ചിറ്റാരി കൊവ്വലിലെ ടിസി ഷാനിദാസിന്റെ ഭാര്യ ഷബ്‌നക്കാണ് ശസ്‌ത്രക്രിയക്കിടെ കരളിന് മുറിവേറ്റത്. വിവാഹം കഴിഞ്ഞ് 10 വർഷത്തിന് ശേഷമാണ് ഷബ്‌ന ഗർഭിണിയാകുന്നത്. ശസ്‌ത്രക്രിയക്കിടെ യുവതിയുടെ കരളിന് മുറിവേറ്റെങ്കിലും ഡോക്‌ടർമാർ ഇത് ശ്രദ്ധിച്ചില്ല.
പിന്നീട് അസ്വസ്‌ഥത അനുഭവപ്പെട്ട ഷബ്‌നയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പരിശോധിച്ചപ്പോഴാണ് കരളിന് മുറിവേറ്റതായി മനസിലായത്. മുറിവ് തുന്നാത്തതിനാൽ പഴുപ്പ് ബാധിച്ചിരുന്നു. തുടർന്ന് ചികിൽസ നടത്തി തിരിച്ചെത്തിയ ഷബ്‌ന ഡോക്‌ടർമാർക്കെതിരെ പോലീസിൽ പരാതി നൽകുകയായിരുന്നു.
പോലീസിന്റെ നിർദേശപ്രകാരം ജില്ലാ ആശുപത്രിയിലെ ഡോ. വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം നടത്തിയ വിദഗ്‌ധ പരിശോധനയിൽ പരാതി സത്യമാണെന്ന് വ്യക്‌തമാകുകയും റിപ്പോർട്ട് ഡിഎംഒക്ക് കൈമാറുകയും ചെയ്‌തു. ഇതിന് ശേഷമാണ് പോലീസ് ഡോക്‌ടർമാർക്കെതിരെ കേസ് രജിസ്‌റ്റർ ചെയ്‌തത്.
Malabar News: ടെലി സംവിധാനം സജ്‌ജമാക്കി മാനന്തവാടി ജില്ലാ ആശുപത്രി