ജയ്‌പൂർ: ഭർത്താവിന്റെ മുന്നിൽവെച്ച് ആദ്യഭർത്താവിന്റെ സഹോദരൻ യുവതിയെ ബലാൽസംഗം ചെയ്‌തു. രാജസ്‌ഥാനിലെ ബാരൻ ജില്ലയിൽ തിങ്കളാഴ്‌ചയാണ് യുവതിക്ക് എതിരെ കൊടുംക്രൂരത നടന്നത്. ഭർത്താവിനും കുഞ്ഞിനും പ്രായപൂർത്തിയാകാത്ത സഹോദരിക്കുമൊപ്പം വീട്ടിലേക്ക് മടങ്ങുന്നതിനിടെ യുവതിയെ ആദ്യ ഭർത്താവിന്റെ സഹോദരൻ വഴിയിൽ പതിയിരുന്ന് ആക്രമിക്കുകയായിരുന്നു. 4 സുഹൃത്തുക്കളും ഇയാളുടെ ഒപ്പമുണ്ടായിരുന്നു.
പ്രതികൾ ചേർന്ന് നാലുപേരെയും സമീപത്തെ വയലിലേക്ക് കൊണ്ടുപോയി. ശേഷം ഭർത്താവിനെ ആക്രമിക്കുകയും കൈയും കാലും കെട്ടിയിടുകയുമായിരുന്നു. പിന്നീട് ഭർത്താവിന്റെ കൺമുന്നിലിട്ട് യുവതിയെ ബലാൽസംഗം ചെയ്‌തതായി ഡിവൈഎസ്‌പി യോഗേന്ദ്ര സിങ് പറഞ്ഞു.
ആക്രമണത്തിന് ശേഷം പ്രതികൾ സ്‌ഥലത്തുനിന്നും കടന്നുകളഞ്ഞു. പിന്നീട് കുട്ടിയും സഹോദരിയും ചേർന്ന് യുവതിയേയും ഭർത്താവിനെയും റോഡരികിൽ എത്തിച്ച് യാത്രക്കാരുടെ സഹായത്തോടെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. യാത്രക്കാരാണ് വിവരം പോലീസിൽ അറിയിച്ചത്.
ആദ്യ വിവാഹത്തിൽ കുട്ടികളുണ്ടാകാത്തതിനെ തുടർന്നാണ് യുവതി ഭർത്താവിനെ ഉപേക്ഷിച്ച് ആചാരപ്രകാരം രണ്ടാമത് വിവാഹം കഴിച്ചത്.
സംഭവത്തിൽ മുഖ്യപ്രതിയായ ആദ്യഭർത്താവിന്റെ സഹോദരനെയും രണ്ട് കൂട്ടാളികളെയും അറസ്‌റ്റ് ചെയ്‌തതായി പോലീസ് അറിയിച്ചു. ഇവർക്ക് എതിരെ കൂട്ടബലാൽസംഗ കുറ്റം ചുമത്തി. യുവതിയെ വൈദ്യപരിശോധനക്ക് വിധേയമാക്കുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്‌തു.
Read also: തിങ്കളാഴ്‌ച മാത്രം രാജ്യത്ത് കോവിഡ് വാക്‌സിൻ സ്വീകരിച്ചത് 30 ലക്ഷം പേർ