ഷാര്‍ജ: ഐപിഎല്‍ വനിതാ ട്വന്റി-20 മല്‍സരങ്ങള്‍ ഇന്ന് ആരംഭിക്കും. ആകെ മൂന്നു ടീമുകള്‍ മാറ്റുരക്കുന്ന ടൂര്‍ണമെന്റിലെ ആദ്യ മല്‍സരത്തില്‍ സൂപ്പര്‍നോവാസ് വെലോസിറ്റിയെ നേരിടും. ഷാര്‍ജ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ വൈകിട്ട് 7.30 നാണ് മത്സരം.
ഹര്‍മന്‍പ്രീത് നയിക്കുന്ന സൂപ്പര്‍നോവാസ്, സ്‌മൃതി മന്ദാന നയിക്കുന്ന ട്രെയല്‍ ബ്ളെയ്‌സേഴ്‌സ്, മിതാലി രാജ് നയിക്കുന്ന വെലോസിറ്റി എന്നീ ടീമുകളാണ് ഇത്തവണ ടൂര്‍ണമെന്റില്‍ ഏറ്റുമുട്ടുന്നത്. ഇംഗ്‌ളണ്ട്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, വെസ്‌റ്റ് ഇന്‍ഡീസ്, ബംഗ്‌ളാദേശ്, ന്യൂസീലന്‍ഡ്, തായ്‌ലന്‍ഡ് എന്നിവിടങ്ങളില്‍ നിന്നുള്ള 12 കളിക്കാര്‍ വിവിധ ടീമുകളില്‍ അണിനിരക്കും.
കൂടുതല്‍ പോയന്റുകള്‍ നേടുന്ന ടീമുകളാണ് ഫൈനലില്‍ എത്തുക.ആകെ നാല് മല്‍സരങ്ങളുള്ള ടൂര്‍ണമെന്റിന്റെ ഫൈനല്‍ നവംബര്‍ 9 നാണ്.
സൂപ്പര്‍നോവാസും വെലോസിറ്റിയുമാണ് ഇന്നുനടക്കുന്ന മല്‍സരത്തില്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നത്. ഹര്‍മന്‍ പ്രീതിനൊപ്പം ജെമീമ റോഡ്രിഗസ്, ചമരി അട്ടപ്പട്ടു, പ്രിയ പുനിയ, അനുജ പാട്ടീല്‍, ശശികല സിരിവര്‍ധനെ, പൂനം യാദവ്, ഷാകെര സെല്‍മാന്‍, അരുന്ധതി റെഡ്ഡി, പൂജ വസ്‌ത്രാകര്‍, ആയുഷി സോനി, അയബോംഗ ഖാക്ക, മുസ്‌കാന്‍ മാലിക്ക് എന്നിവര്‍ അണിനിരക്കും.
അതേസമയം വേദ കൃഷ്‌ണമൂര്‍ത്തി, ഷഫാലി വര്‍മ, സുഷമ വര്‍മ, എക്‌ത ബിഷ്‌ട, മാന്‍സി ജോഷി, ശിഖ പാണ്ഡെ, ദേവിക വൈദ്യ, സുശ്രീ ദിബ്യദര്‍ശിനി, മനാലി ദക്ഷിണി, ലെയ്ഗ് കാസ്‌പെറക്, ഡാനിയെല്ലെ വ്യാട്ട്, സ്യൂണ്‍ ലൂസ്, ജഹനാര ആലം, അനഘ എന്നിവരുടെ കരുത്തിലാണ് മിതാലി രാജിന്റെ വെലോസിറ്റി കളത്തില്‍ ഇറങ്ങുന്നത്.
Read Also: മറഡോണക്ക് ശസ്‌ത്രക്രിയ വേണമെന്ന് ഡോക്‌ടർമാർ