വയനാട്: മുട്ടിൽ മരംമുറിക്കൽ കേസിലെ മുഖ്യപ്രതികളെ റിമാൻഡ് ചെയ്‌തു. ബത്തേരി ഒന്നാം ക്‌ളാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘം മുഖ്യ പ്രതികളായ റോജി അഗസ്‌റ്റിൻ, ആന്റോ അഗസ്‌റ്റിൻ, ജോസുകുട്ടി അഗസ്‌റ്റിൻ, ഡ്രൈവർ വിനീഷ് എന്നിവരെ കസ്‌റ്റഡിയില്‍ ആവശ്യപ്പെട്ടിരുന്നു.
ഇതിനിടെ തങ്ങളുടെ അമ്മയുടെ മരണാനന്തര ചടങ്ങുകൾ കഴിയുന്നത് വരെ അറസ്‌റ്റ് തടയണമെന്ന പ്രതികളുടെ ആവശ്യം കോടതി തള്ളി. അമ്മ മരിച്ചതിനെ തുടര്‍ന്ന് വയനാട്ടിലേക്കുള്ള യാത്രാമധ്യേയാണ് പ്രത്യേക സംഘം കുറ്റിപ്പുറത്ത് വച്ച് മുഖ്യ പ്രതികളായ റോജി അഗസ്‌റ്റിൻ, ആന്റോ അഗസ്‌റ്റിൻ, ജോസുകുട്ടി അഗസ്‌റ്റിൻ എന്നിവരെ അറസ്‌റ്റ് ചെയ്‌തത്. എന്നാൽ, സംസ്‌കാര ചടങ്ങില്‍ പങ്കെടുപ്പിക്കണമെന്ന് ഇന്നലെ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. തുടർന്ന് പ്രതികളെ വാഴവറ്റയിലെ വീട്ടിലെത്തിക്കും. ഇന്ന് പുലര്‍ച്ചെയോടെയാണ് പ്രതികളെ ജില്ലയിലെത്തിച്ചത്.
വിവിധ പ്രദേശങ്ങളില്‍ പോലീസ് തിരച്ചില്‍ നടത്തുമ്പോഴും മൂക്കിന് താഴെ തന്നെ മുട്ടില്‍ മരം മുറി കേസ് പ്രതികളുണ്ടായിരുന്നു. ഇന്നലെ രാവിലെ അമ്മയുടെ മരണ വിവരമറിഞ്ഞ് എറണാകുളത്ത് നിന്നാണ് മൂവരും വയനാട്ടിലേക്ക് തിരിച്ചത്. പിന്തുടര്‍ന്നെങ്കിലും പാലിയേക്കരയില്‍ എത്തിയപ്പോൾ പോലീസിനെ വെട്ടിച്ച് ഇവര്‍ കടന്നു കളഞ്ഞു.
പിന്നീട് കുറ്റിപ്പുറം പാലത്തിന് സമീപത്ത് നിന്ന് സിഐയുടെ നേതൃത്വത്തിലുള്ള സംഘം പ്രതികളെ പിടികൂടുകയായിരുന്നു. പ്രതികളെ അഞ്ചര മണിയോടെ ആലുവ പോലീസ് ക്‌ളബ്ബിൽ എത്തിച്ച് എഡിജിപി എസ് ശ്രീജിത്തിന്റെ നേതൃത്വത്തില്‍ അന്വേഷണ സംഘം ചോദ്യം ചെയ്‌തു. ഇവരുടെ ഡ്രൈവര്‍ വിനീഷിനും കേസില്‍ പങ്കുണ്ടെന്നും ഇയാളുടെ അറസ്‌റ്റ് കൂടി രേഖപെടുത്തിയെന്നും എഡിജിപി എസ് ശ്രീജിത്ത് പറഞ്ഞു. പ്രതികള്‍ക്ക് കൂടുതല്‍ കേസുകളില്‍ പങ്കുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.
Also Read: ദേവികുളം എംഎൽഎയുടെ വിജയം റദ്ദാക്കണം; ഹൈക്കോടതിയിൽ ഹരജി