പാലക്കാട്: മോഷണം പോയ തടി കണ്ടെത്താൻ പാലക്കാട്, തൃശൂർ ജില്ലകളിൽ വനംവകുപ്പിന്റെ റെയ്‌ഡ്. പട്ടിക്കാട്, വടക്കാഞ്ചേരി റേഞ്ചുകളിൽ നിന്ന് മോഷണം പോയ തടി കണ്ടെത്തുകയാണ് ലക്ഷ്യം. തടിമില്ലുകൾ ഉൾപ്പടെയുള്ളവയിൽ വനംവകുപ്പിന്റെ ആറ് സംഘങ്ങളാണ് പരിശോധന നടത്തുന്നത്.
മുട്ടിൽ മരം കൊള്ളയ്‌ക്ക് പിന്നാലെ തൃശൂരിലും വ്യാപക മരംമുറി ഉണ്ടായിട്ടുണ്ടെന്ന് വനംവകുപ്പ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. റവന്യൂ വകുപ്പ് പുറപ്പെടുവിച്ച വിവാദ ഉത്തരവിന്റെ മറവിലാണ് തൃശൂർ ജില്ലയുടെ വിവിധ വനമേഖലകളിൽ നിന്ന് വ്യാപകമായി മരം മുറിച്ചു കടത്തിയത്. റിസർവ് ചെയ്‌ത തടികൾ ഉൾപ്പടെയാണ് കടത്തിയിരുന്നത്. മാത്രമല്ല, പാസോ മറ്റ് രേഖകളോ ഇല്ലാതെ തന്നെ ഈ തടികൾ മില്ലുകളിലേക്ക് കൊണ്ടുപോയി എന്നും അന്വേഷണത്തിൽ കണ്ടെത്തി. ഇതിന്റെ അടിസ്‌ഥാനത്തിലാണ് ഇപ്പോൾ ആറോളം സംഘങ്ങൾ തൃശൂർ, പാലക്കാട് ജില്ലകളുടെ വിവിധ ഭാഗങ്ങളിൽ പരിശോധന നടത്തുന്നത്.
അതേസമയം, മുട്ടിൽ മരംമുറി കേസ് അന്വേഷിക്കാൻ ഉന്നത അന്വേഷണ സംഘം ഉടൻ വയനാട്ടിലെത്തും. വനംവകുപ്പിന്റെ ഡിഎഫ്‌ഒ തല സംഘം ജില്ലയിൽ ക്യാംപ് ചെയ്‌ത് നടത്തുന്ന അന്വേഷണം പുരോഗമിക്കുകയാണ്.
Also Read: പ്രതിഷേധം ശക്‌തമാക്കാൻ ബിജെപി; മരംമുറി നടന്ന സ്‌ഥലങ്ങൾ സന്ദർശിക്കും