ജനീവ: കോവിഡ് വൈറസിന്റെ പുതിയ വകഭേദമായ ഒമൈക്രോണിന്റെ അപകടസാധ്യത വളരെ വലുതാണെന്ന് മുന്നറിയിപ്പ് നൽകി ലോകാരോഗ്യ സംഘടന. ഒമൈക്രോൺ പടർന്നു പിടിക്കുന്ന സാഹചര്യം ഉണ്ടായാൽ അതിന്റെ പ്രത്യാഘാതം വളരെ വലുതാണെന്ന് ലോകാരോഗ്യ സംഘടന പുറത്തിറക്കിയ കുറിപ്പിൽ വ്യക്‌തമാക്കുന്നുണ്ട്.
ഒമൈക്രോൺ ലോക രാജ്യങ്ങൾക്കിടയിൽ എത്രത്തോളം ഗുരുതരമാകുമെന്ന കാര്യത്തിൽ അഭ്യൂഹങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഒരാഴ്‌ച മുൻപാണ് കോവിഡിന്റെ പുതിയ വകഭേദമായ ബി.1.1 529നെ ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയത്. തുടർന്ന് ഇതിന് ഒമൈക്രോൺ എന്ന് പേര് നൽകുകയും ചെയ്‌തു. പുതിയ വകഭേദം സംബന്ധിച്ച പഠനം പൂർത്തിയാക്കാൻ ഇനിയും സമയമെടുക്കുമെന്നാണ് ലോകാരോഗ്യ സംഘടന വ്യക്‌തമാക്കുന്നത്.
പഠനത്തിലൂടെ മാത്രമേ പുതിയ വകഭേദത്തിന്റെ തീവ്രത, വ്യാപനശേഷി എന്നിവ പൂർണമായും കണ്ടെത്താൻ സാധിക്കുകയുള്ളൂ. ഒമൈക്രോൺ അപകടകാരിയാണെന്ന് സംബന്ധിച്ച വിവരങ്ങൾ ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് നേരത്തെ ലോകാരോഗ്യ സംഘടന അറിയിച്ചത്. നിലവിൽ ദക്ഷിണാഫ്രിക്കയിൽ ഒമൈക്രോൺ സ്‌ഥിരീകരിച്ച സാഹചര്യത്തിൽ മിക്ക രാജ്യങ്ങളും നടപടികൾ ശക്‌തമാക്കിയിട്ടുണ്ട്.
Read also: ഒമൈക്രോൺ: ഡോക്‌ടറുടെ പേരിൽ പ്രചരിക്കുന്ന സന്ദേശം വ്യാജം, ജാഗ്രത