ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം ഉയർന്നുതന്നെ. കഴിഞ്ഞ 24 മണിക്കൂറിനിടെ ആറര ലക്ഷത്തിലധികം കേസുകളാണ് വിവിധ രാജ്യങ്ങളിലായി റിപ്പോര്‍ട് ചെയ്‌തതെന്ന് വേള്‍ഡോമീറ്ററിന്റെ കണക്കുകൾ വ്യക്‌തമാക്കുന്നു. ഇതോടെ ലോകത്തെ ആകെ രോഗബാധിതരുടെ എണ്ണം 20,23,52,617 ആയി ഉയര്‍ന്നു.
അതേസമയം മരണസംഖ്യയും കുത്തനെ ഉയരുകയാണ്. ഇന്നലെ മാത്രം 10,000ത്തിൽ അധികം മരണങ്ങളാണ് റിപ്പോര്‍ട് ചെയ്‌തത്. ഇതോടെ ലോകത്തെ ആകെ കോവിഡ് മരണം 42.89 ലക്ഷമായി. നിലവില്‍ ഒരു കോടി 62 ലക്ഷം പേരാണ് ചികിൽസയിൽ കഴിയുന്നത്.
ലോകത്ത് ഏറ്റവുമധികം കോവിഡ് ബാധിതരുള്ള അമേരിക്കയിലാണ് ഇന്നലെ ഏറ്റവും കൂടുതല്‍ പ്രതിദിന കേസുകള്‍ റിപ്പോര്‍ട് ചെയ്‌തതും. ഒരു ലക്ഷത്തിലധികം പേര്‍ക്കാണ് 24 മണിക്കൂറിനിടെ വൈറസ് ബാധ സ്‌ഥിരീകരിച്ചത്. ഇതോടെ യുഎസിലെ ആകെ രോഗബാധിതരുടെ എണ്ണം മൂന്ന് കോടി 64 ലക്ഷം പിന്നിട്ടു. 6.32 ലക്ഷം പേര്‍ക്കാണ് ഇതുവരെ കോവിഡ് മൂലം ജീവൻ നഷ്‌ടമായത്.
അമേരിക്ക കഴിഞ്ഞാൽ ലോകത്ത് ഏറ്റവുമധികം കോവിഡ് കേസുകൾ റിപ്പോർട് ചെയ്യപ്പെട്ടത് ഇന്ത്യയിലാണ്. കഴിഞ്ഞ ദിവസം ഇന്ത്യയില്‍ 44,643 കോവിഡ് കേസുകളാണ് റിപ്പോർട് ചെയ്‌തത്. 4.26 ലക്ഷം പേര്‍ ഇതുവരെ മരണമടഞ്ഞപ്പോൾ രോഗമുക്‌തി നേടിയത് 3.10 കോടി പേരാണ്. നിലവിൽ 4.14 ലക്ഷം സജീവ കേസുകളാണ് രാജ്യത്തുള്ളത്.
അതേസമയം ബ്രസീൽ, റഷ്യ, ഫ്രാൻസ്, യുകെ തുടങ്ങിയ രാജ്യങ്ങളിലും കോവിഡ് കേസുകളുടെ എണ്ണം ഉയരുകയാണ്.
Most Read: കശ്‌മീരിലെ സർക്കാർ സ്‌കൂളുകൾക്ക് വീരമൃത്യു വരിച്ച സൈനികരുടെ പേര്