ന്യൂഡെൽഹി: ഇന്ത്യയിലേക്ക് തിരിച്ചെത്തുന്ന പ്രവാസികൾക്ക് ഏർപ്പെടുത്തിയ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് അനുവദിക്കണമെന്ന് വേൾഡ് എൻആർഐ കൗൺസിൽ. വിഷയം ചൂണ്ടിക്കാട്ടി കൗൺസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, വിദേശകാര്യ മന്ത്രി എസ് ജയശങ്കർ എന്നിവർക്ക് കത്തയച്ചു.
നിലവിൽ പ്രവാസികൾക്ക് ഇന്ത്യയിലേക്ക് പുറപ്പെടുന്ന വേളയിൽ അതത് രാജ്യങ്ങളിലെ എയർപോർട്ടുകളിൽ 48 മണിക്കൂറിനുള്ളിൽ ചെയ്‌ത കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുണ്ട്. ഇതിന് ശേഷമാണ് യാത്രക്ക് അനുമതി ലഭിക്കുന്നത്. ശേഷം ഇന്ത്യയിൽ പ്രവേശിക്കുമ്പോൾ വീണ്ടും പരിശോധന നടത്തണമെന്നും, ഏഴ് ദിവസത്തെ ക്വാറന്റെയ്ൻ ഇരിക്കണമെന്നും നിർദ്ദേശമുണ്ട്. എന്നാൽ ഇതിൽ വാക്‌സിൻ സ്വീകരിച്ചവർക്ക് ഇളവ് അനുവദിക്കണം എന്നാണ് കൗൺസിൽ ആവശ്യപ്പെടുന്നത്.
ഗൾഫ് രാജ്യങ്ങളിൽ ഉൾപ്പെടെ വാക്‌സിനേഷൻ പ്രക്രിയ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ട്. ഇത് വഴി ഇന്ത്യക്കാർക്ക് ഉൾപ്പെടെ രണ്ട് ഡോസ് വാക്‌സിനും ലഭ്യമായിട്ടുണ്ട്. അതിനാൽ തന്നെ കോവിഡ് നിയന്ത്രണങ്ങളിൽ നിന്ന് രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ച പ്രവാസികൾക്ക് ആവശ്യമായ ഇളവുകൾ അനുവദിക്കണമെന്നാണ് കൗൺസിൽ പ്രധാനമന്ത്രിയോട് അഭ്യർഥിച്ചത്.
വാക്‌സിൻ സ്വീകരിക്കാത്ത ആളുകൾക്ക് ആവശ്യമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തികൊണ്ട് ഇക്കാര്യത്തിൽ മറ്റുള്ളവർക്ക് ഇളവ് അനുവദിക്കണം. ഇത് കൂടുതൽ പേരെ വാക്‌സിനേഷൻ പ്രക്രിയയിലേക്ക് നയിക്കുമെന്നും, അതിനാൽ തന്നെ വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നും വേൾഡ് എൻആർഐ കൗൺസിൽ ഭാരവാഹികളായ സുധീർ തിരുനിലത്ത്, രാഹുൽ വൈമൽ, അഡ്വ. കെഎസ് രാജീവ് കുമാർ എന്നിവർ കത്തിലൂടെ ആവശ്യപ്പെട്ടു.
Read Also: കണ്ണൻ താമരക്കുളത്തിന്റെ ‘വിരുന്ന്’ കേരളത്തിൽ ചിത്രീകരണം ആരംഭിച്ചു