സതാംപ്‌ടൺ: ലോക ടെസ്‌റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ കാലാവസ്‌ഥ വീണ്ടും വില്ലനാകുന്നു. ഇന്ത്യയും ന്യൂസീലൻഡും ഏറ്റുമുട്ടുന്ന മൽസരത്തിന്റെ രണ്ടാം ദിവസം വെളിച്ചക്കുറവുമൂലം നേരത്തെ നിർത്തിവെച്ചു. ടോസ് നഷ്‌ടപ്പെട്ട് ബാറ്റിങ് ആരംഭിച്ച ഇന്ത്യ മൂന്ന് വിക്കറ്റിന് 146 റൺസ് എന്ന നിലയിലായ സമയത്താണ് മൽസരം നിർത്തിവെച്ചത്.നായകൻ വിരാട് കോഹ്‌ലി (44) സഹനായകൻ അജിങ്ക്യ രഹാനെ (29) എന്നിവരാണ് ക്രീസിലുള്ളത്.
വെളിച്ചക്കുറവിനെ തുടർന്ന് രണ്ടാം സെഷൻ നേരത്തേ അവസാനിപ്പിച്ച് അതിവേഗത്തിൽ മൂന്നാം സെഷൻ ആരംഭിച്ചിരുന്നു. എന്നാൽ മൂന്നാം സെഷനിൽ വെറും മൂന്ന് ഓവറുകൾ എറിഞ്ഞപ്പോഴേക്കും വെളിച്ചക്കുറവ് രസംകൊല്ലിയായി. മൽസരത്തിന്റെ ആദ്യ ദിനത്തിൽ ശക്‌തമായി മഴ പെയ്‌തതോടെ ഒരു പന്തുപോലും എറിയാനാകാതെ ഉപേക്ഷിച്ചിരുന്നു.
ഓപ്പണർമാരായ രോഹിത് ശർമ, ഗിൽ, ചേതേശ്വർ പൂജാര എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്‌ടമായത്. രോഹിത് 68 പന്തിൽ നിന്ന് 34ഉം ഗിൽ 64 പന്തിൽ നിന്ന് 28ഉം റൺസാണ് നേടിയത്. രോഹിതിനെ ജാമിസണിന്റെ പന്തിൽ സൗത്തി പിടികൂടിയപ്പോൾ ഗില്ലിനെ വാഗ്‌നറാണ് പുറത്താക്കിയത്. പിന്നീട് ക്രീസിലെത്തിയ പൂജാര ക്ഷമയോടെ തുടങ്ങിയെങ്കിലും എട്ടുറൺസെടുത്ത താരത്തെ ട്രെന്റ് ബോൾട്ട് വിക്കറ്റിന് മുന്നിൽ കുടുക്കി.
ഇതോടെ 62ന് പൂജ്യം എന്ന നിലയിൽ നിന്നും 88ന് മൂന്ന് എന്ന സ്‌കോറിലേക്ക് ഇന്ത്യ വീണു. പിന്നീട് ഒത്തുചേർന്ന കോഹ്‌ലിയും രഹാനെയും ചേർന്നാണ് ഇന്ത്യയെ രക്ഷിച്ചത്. മഴ ഒരു ദിവസം കവർന്ന മൽസരത്തിൽ ടോസ് നേടിയ ന്യൂസീലൻഡ് ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ഇന്നും മഴ മുന്നറിയിപ്പുണ്ട്. ആദ്യ സെഷൻ മഴ പെയ്യാതെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉച്ചയ്‌ക്ക് ശേഷം മഴ പെയ്യുമെന്നാണ് കാലാവസ്‌ഥാ പ്രവചനം.
Read Also: മീഡിയവൺ തിരുത്താൻ അനുവദിച്ചില്ല: രാജ്യദ്രോഹകേസിൽ ഇന്ന് ‘ഐഷ’ ഉദ്യോഗസ്‌ഥർക്ക് മുന്നിൽ