മുംബൈ: ശിവസേന നേതാവ് സഞ്ജയ് റാവത്തിനെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയതിന് അറസ്റ്റിലായ വ്യക്തി എൻസിപി നേതാവ് ശരദ് പവാറിന്റെ വീട് തകർക്കുമെന്നും ഭീഷണി മുഴക്കിയിരുന്നതായി മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (എടിഎസ്) അറിയിച്ചു. ഈ കോളുകൾക്കായി പ്രതി മൂന്ന് അന്താരാഷ്ട്ര നമ്പറുകൾ ഉപയോഗിച്ചിട്ടുണ്ടെന്നും എടിഎസ് പറഞ്ഞു.
സഞ്ജയ് റാവത്തിന് നിരന്തരം ഭീഷണി കോളുകളും എസ്എംഎസുകളും ലഭിക്കാറുണ്ടായിരുന്നു. ഇതേത്തുടർന്നാണ് അദ്ദേഹം പരാതിപ്പെട്ടതെന്നും എടിഎസ് ഡിസിപി വിക്രം ദേശ് മണെ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
Also Read: മുൻ നാവികനെ ശിവസേന പ്രവർത്തകർ മർദ്ദിച്ചു; അരക്ഷിതത്വമെന്ന് കുടുംബം
സഞ്ജയ് റാവത്തിന്റെ പരാതിയിൽ വെള്ളിയാഴ്ചയാണ് പ്രതിയായ പലാഷ് ഘോഷ് എന്നയാളെ എടിഎസ് പിടികൂടിയത്. കൊൽക്കത്തയിൽ വച്ച് സിറ്റി പോലീസിന്റെ സഹായത്തോടെയാണ് ഇയാളെ പിടികൂടിയത്. ദാവൂദ് ഇബ്രാഹിമിന്റെ സംഘത്തിൽപെട്ട ആളാണെന്ന് സ്വയം പരിചയപ്പെടുത്തിയാണ് ഇയാൾ സഞ്ജയ് റാവത്തിനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയത്. ശരദ് പവാറിന്റെ വസതി തകർക്കുമെന്ന് ഭീഷണിപ്പെടുത്തി ഇയാൾ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ വസതിയിലേക്കും വിളിച്ചിരുന്നുവെന്ന് എടിഎസ് പറഞ്ഞു.
Also Read: അഭിപ്രായ സ്വാതന്ത്ര്യം പൂർണമായ അവകാശമല്ല; ബോംബെ ഹൈക്കോടതി
ജിം ട്രെയിനറായ ഇയാൾ 15 വർഷക്കാലം ദുബൈയിൽ ജോലി ചെയ്തിരുന്നതായും എടിഎസ് പറയുന്നു. മൂന്ന് അന്താരാഷ്ട്ര നമ്പറുകളും ഒരു ഇന്ത്യൻ നമ്പറുമാണ് ഇയാൾ ഉപയോഗിച്ചു കൊണ്ടിരുന്നത്. പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. ചില ആപ്പുകൾ ഉപയോഗിച്ചാണ് രാഷ്ട്രീയ നേതാക്കളുടെ നമ്പറുകൾ ഇയാൾ സംഘടിപ്പിച്ചതെന്നും എടിഎസ് പറഞ്ഞു. ഇയാൾക്ക് ക്രിമിനൽ പശ്ചാത്തലം ഒന്നുമില്ലെന്നും ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുമായി ബന്ധമുള്ളതായി കണ്ടെത്താനായിട്ടില്ലെന്നും എടിഎസ് വ്യക്തമാക്കി.