മുംബൈ: മഹാരാഷ്ട്രയിൽ അരക്ഷിതത്വം തോന്നുന്നുവെന്ന് ശിവസേന പ്രവർത്തകരുടെ ആക്രമണത്തിന് ഇരയായ മുൻ നാവിക ഉദ്യോഗസ്ഥന്റെ കുടുംബം. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ കാർട്ടൂൺ വാട്സാപ്പ് ഗ്രൂപ്പിൽ പങ്കുവച്ചുവെന്ന് ആരോപിച്ചാണ് ഒരു സംഘം ശിവസേന പ്രവർത്തകർ വിരമിച്ച നാവിക ഉദ്യോഗസ്ഥൻ മദൻ ശർമയെ തല്ലിച്ചതച്ചത്. മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് അദ്ദേഹത്തിന്റെ മകൻ ആവശ്യപ്പെട്ടു.
“അറസ്റ്റിൽ ഞങ്ങൾ അസംതൃപ് തരാണ്. ഞങ്ങൾക്ക് മഹാരാഷ്ട്രയിൽ സുരക്ഷിതത്വം തോന്നുന്നില്ല. സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുകയും വീണ്ടും തെരഞ്ഞെടുപ്പ് നടത്തുകയും വേണം”- മദൻ ശർമയുടെ മകൻ സണ്ണി ശർമ പറഞ്ഞു. തങ്ങൾക്ക് മഹാരാഷ്ട്ര സർക്കാരിലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്ന് മകൾ ഷീല ശർമ്മയും പറഞ്ഞു.
മുംബൈയിലെ ഈസ്റ്റ് കന്ദിവാലിയിലെ വീടിനു സമീപത്തുവച്ചാണ് 65കാരനായ മദൻ ശർമയെ ശിവസേന പ്രവർത്തകർ മർദ്ദിച്ചത്. ശർമയുടെ കണ്ണിനും മുഖത്തും പരുക്കേറ്റിരുന്നു. ഉദ്ധവ് താക്കറെയെ കളിയാക്കുന്ന കാർട്ടൂൺ മദൻ ശർമ റെസിഡൻഷ്യൽ സൊസൈറ്റിയുടെ വാട്സാപ്പ് ഗ്രൂപ്പിൽ ഷെയർ ചെയ്തിരുന്നു. ഇതിനു പിന്നാലെ കമലേഷ് കദം എന്നയാൾ പേരും മേൽവിലാസവും അന്വേഷിച്ച് തന്നെ വിളിച്ചിരുന്നുവെന്ന് മദൻ ശർമ പറഞ്ഞു. തുടർന്ന് വീടിനു പുറത്തേക്ക് തന്നെ വിളിച്ചിറക്കി മർദ്ദിക്കുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. മാസ്‌ക് ധരിച്ച ഒരു കൂട്ടമാളുകൾ ശർമയെ മർദ്ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
അതേസമയം, അക്രമത്തിൽ അറസ്റ്റിലായവർക്ക് ശനിയാഴ്ച ജാമ്യം അനുവദിച്ചു. പ്രതികൾക്ക് ജാമ്യം അനുവദിച്ചതിൽ മദൻ ശർമയുടെ കുടുംബാംഗങ്ങളും ബിജെപി പ്രവർത്തകരും മുംബൈ അഡീഷണൽ കമ്മീഷണർ ഓഫീസിന് പുറത്ത് പ്രതിഷേധം നടത്തി.