മുംബൈ: ഇന്ത്യൻ ഭരണഘടനയിലെ 19-ാം വകുപ്പ് പ്രകാരമുള്ള അഭിപ്രായ സ്വാതന്ത്ര്യത്തിന് പരിമിതികൾ ഉണ്ടെന്ന് ബോംബെ ഹൈക്കോടതി. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, മകൻ ആദിത്യ താക്കറെ എന്നിവർക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്ന കേസിൽ പ്രതിചേർക്കപ്പെട്ട വനിതയുടെ ഹരജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ നിരീക്ഷണം. ഇടക്കാല സുരക്ഷ ആവശ്യപ്പെട്ടു കൊണ്ടാണ് അവർ കോടതിയെ സമീപിച്ചത്. എന്നാൽ ആവശ്യം തള്ളിയ കോടതി നിർണായകമായ പരാമർശങ്ങൾ നടത്തുകയായിരുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തിനും നിയന്ത്രണങ്ങൾ ഉണ്ടെന്നായിരുന്നു കോടതിയുടെ നിലപാട്.
Also Read: രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍; സച്ചിന്‍ പൈലറ്റ്
അടുത്ത രണ്ടാഴ്ചത്തേക്ക് യുവതിയെ അറസ്റ്റ് ചെയ്യില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചു. ഈ കാലയളവിൽ പോലീസ് എന്തെങ്കിലും നടപടി സ്വീകരിക്കുകയോ, അവകാശങ്ങൾ ലംഘിക്കുകയോ ചെയ്താൽ യുവതിക്ക് സമീപിക്കാം. അന്വേഷണത്തോട് പൂർണമായും സഹകരിക്കണമെന്ന് കോടതി ഇവരോട് നിർദ്ദേശിച്ചു. കേസ് റദ്ദാക്കണം എന്ന യുവതിയുടെ ആവശ്യം കോടതി 29ന് പരിഗണിക്കും.
ഐപിസി 505(2), 152(എ) എന്നീ വകുപ്പുകളാണ് യുവതിയുടെ മേൽ ചുമത്തിയിരിക്കുന്നത്. ട്വിറ്ററിൽ അടക്കം മോശമായ കാർട്ടൂണുകൾ ഇവർ പ്രചരിപ്പിച്ചുവെന്ന് പ്രോസിക്യൂഷൻ ആരോപിക്കുന്നു.