ന്യൂഡെല്‍ഹി: ലോകത്തിലെ പ്രധാന സ്‍മാർട്ട് ഫോണ്‍ വിപണികള്‍ മുഴുവന്‍ തിരിച്ചടി നേരിട്ടപ്പോഴും ഇന്ത്യയില്‍ ഉണ്ടായത് മികച്ച നേട്ടം. 2020 സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ കഴിഞ്ഞ തവണത്തേക്കാള്‍ 17 ശതമാനം വില്‍പ്പന വര്‍ധിച്ച് 54.3 ദശലക്ഷം യൂണിറ്റില്‍ എത്തിയതായി ഐഡിസി പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്‌തമാക്കുന്നു. ഷവോമിയാണ് സ്‍മാർട്ട് ഫോണ്‍ വില്‍പ്പനയില്‍ ഒന്നാമത് എത്തിയത്. സാംസംഗിനെയാണ് ഷവോമി മറികടന്നത്.
ഇന്ത്യ-ചൈന സംഘര്‍ഷത്തിന്റെ ഫലമായി രൂപപ്പെട്ട ചൈനീസ് വിരുദ്ധ വികാരങ്ങള്‍ ഇന്ത്യയില്‍ അലയടിച്ചപ്പോഴും ബജറ്റ് സ്‍മാർട്ട് ഫോൺ മേഖലയില്‍ ഷവോമി പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. എന്ന് മാത്രമല്ല മറ്റ് ചൈനീസ് കമ്പനികള്‍ തിരിച്ചടി നേരിട്ടപ്പോഴും ഷവോമി കഴിഞ്ഞ തവണത്തേക്കാള്‍ നേട്ടമുണ്ടാക്കി.
രണ്ടാം പാദത്തില്‍ ആകെ വില്‍പ്പനയുടെ 25 ശതമാനവും ഷവോമിയുടെ കൈവശമാണ്. രണ്ടാമതാണ് സാംസംഗ് (22.3 ശതമാനം), വിവോ(16.7), റിയല്‍മി(14.7), ഓപ്പോ(11.3) എന്നിങ്ങനെയാണ് മറ്റു കണക്കുകള്‍.
കഴിഞ്ഞ രണ്ട് വര്‍ഷമായി വിപണിയില്‍ മുന്‍പന്തിയില്‍ നിന്നിരുന്ന സാംസംഗ്, റിയല്‍മി എന്നിവയെ മറികടന്നാണ് ഷവോമി ആദ്യമെത്തിയത്. ചൈനീസ് കമ്പനികളിൽ നിന്നുള്ള ഇറക്കുമതിക്ക് ജൂൺ മാസം മുതൽ പ്രത്യേക കസ്‌റ്റംസ് പരിശോധന ഉണ്ടായിരുന്നു.
ആപ്പിൾ, സാംസംഗ് തുടങ്ങിയ കമ്പനികൾക്ക് ഇന്ത്യയിലേക്കുള്ള ഇറക്കുമതിയിൽ തടസം നേരിട്ടിരുന്നില്ല. പിന്നീട് ഇത് പിൻവലിക്കുകയും ചെയ്‌തിരുന്നു. കുറഞ്ഞ വിലയില്‍ കൂടുതല്‍ ഫീച്ചറുകള്‍ അവതരിപ്പിച്ചാണ് ഷവോമി വിപണി കീഴടക്കിയത്.
Read Also: സുഗന്ധ വ്യഞ്‌ജന കയറ്റുമതിയിൽ 15 ശതമാനം വർധനയെന്ന് കണക്കുകൾ