കൊച്ചി: ഇന്ത്യയിൽ നിന്നുള്ള സുഗന്ധ വ്യഞ്‌ജന കയറ്റുമതി ഏപ്രിൽ-ഓഗസ്‌റ്റ് മാസങ്ങളിൽ 15 ശതമാനമായി ഉയർന്നതായി കണക്കുകൾ. വറ്റൽമുളക്, ജീരകം, മഞ്ഞൾ തുടങ്ങിയവയുടെ കയറ്റുമതിയിലുണ്ടായ വർധനവാണ് മൊത്തം കയറ്റുമതിയിൽ പ്രതിഫലിച്ചതെന്നാണ് സ്‌പൈസസ് ബോർഡ് കണക്കുകൾ സൂചിപ്പിക്കുന്നത്.
10,001.61 കോടി രൂപയുടെ 5.70 ലക്ഷം ടൺ സുഗന്ധവ്യഞ്‌ജനങ്ങളാണ് ഏപ്രിൽ മുതലുള്ള 5 മാസക്കാലയളവിൽ രാജ്യത്ത് നിന്നും കയറ്റുമതി ചെയ്‌തത്. കഴിഞ്ഞ വർഷം ഈ കാലയളവിൽ 8,858.06 കോടി രൂപയുടെ 4.94 ലക്ഷം ടൺ ഉൽപന്നങ്ങളായിരുന്നു കയറ്റി അയച്ചത്.
കയറ്റുമതി മൂല്യത്തിലും വരുമാനത്തിലും മുന്നിട്ടുനിൽക്കുന്നത് വറ്റൽമുളകാണ്. 2.10 ലക്ഷം ടൺ വറ്റൽമുളക് ഏപ്രിൽ-ഓഗസ്‌റ്റ് കാലയളവിൽ കയറ്റി അയച്ചു. 2,876 കോടി രൂപയുടെ വരുമാനം ഇതിൽ നിന്നും ലഭിച്ചു. കയറ്റുമതിയിൽ രണ്ടാം സ്‌ഥാനത്തുള്ളത് ജീരകമാണ് (1.33 ലക്ഷം ടൺ).
അളവിലും മൂല്യത്തിലും ഏറ്റവും കൂടുതൽ വർധന രേഖപ്പെടുത്തിയത് ഏലക്കയാണ്. അളവിൽ 225 ശതമാനവും മൂല്യത്തിൽ 298 ശതമാനവുമാണ് ഏലക്കയുടെ കയറ്റുമതി വളർച്ച. 221.50 കോടി രൂപ വിലമതിക്കുന്ന 1,300 ടൺ ഏലക്കയാണ് കയറ്റുമതി ചെയ്‌തത്.
ജാതിക്ക, ജാതിപത്രി, ഉലുവ, മല്ലി, കടുക് എന്നിവയുടെ കയറ്റുമതിയിലും വളർച്ച ഉണ്ടായിട്ടുണ്ട്. സുഗന്ധ വ്യഞ്‌ജന എണ്ണ/സത്ത്, വാളൻപുളി, കുങ്കുമപ്പൂവ് തുടങ്ങിയവയും കയറ്റുമതിയിൽ സുപ്രധാന പങ്കു വഹിച്ചിട്ടുണ്ട്.
കോവിഡ് രോഗവ്യാപന പശ്‌ചാത്തലത്തിൽ രോഗ പ്രതിരോധ ശേഷി വർധിക്കാൻ സഹായിക്കുന്ന ചുക്ക്, മഞ്ഞൾ പോലുള്ള സുഗന്ധ വ്യഞ്‌ജനങ്ങൾക്ക് ആവശ്യകത കൂടിയിട്ടുണ്ട്. ചുക്കിന്റെ കയറ്റുമതി ഏപ്രിൽ-ഓഗസ്‌റ്റ് കാലയളവിൽ 107 ശതമാനം ഉയർന്ന് 19,700 ടൺ ആയി. 704.10 കോടി രൂപ വിലമതിക്കുന്ന 79,000 ടൺ മഞ്ഞളും ഈ കാലയളവിൽ കയറ്റി അയച്ചിട്ടുണ്ട്.
Read also: കെ പി യോഹന്നാന്റെ സ്‌ഥാപനങ്ങളിൽ റെയ്‌ഡ് തുടരുന്നു; പിടിച്ചെടുത്തത് കോടികൾ