ന്യൂ ഡെൽഹി: കാർഷിക ബില്ലുകളുടെ അവതരണത്തിനിടെ പ്രതിഷേധിച്ച രാജ്യസഭാ എംപിമാരെ സസ്‌പെൻഡ് ചെയ്‌ത നടപടിയിൽ മോദി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുൻ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായിരുന്ന യശ്വന്ത് സിൻഹ. നിലവിലെ സർക്കാരിനു കീഴിൽ ജനാധിപത്യം സുരക്ഷിതമല്ലെന്ന് അദ്ദേഹം പറഞ്ഞു. ട്വിറ്ററിലായിരുന്നു സിൻഹയുടെ പ്രതികരണം.
“8 രാജ്യസഭാ എംപിമാരുടെ സസ്‌പെൻഷൻ ഏറ്റവും നിർഭാഗ്യകരവും തികച്ചും ജനാധിപത്യ വിരുദ്ധവുമാണ്. ഈ സർക്കാരിനു കീഴിൽ ജനാധിപത്യം സുരക്ഷിതമല്ല. ജനാധിപത്യത്തിന്റെ കോട്ടകൾ ഒന്നിനുപുറകെ ഒന്നായി തകർന്നു വീഴുന്നു. ഇന്ത്യയിലെ ജനങ്ങൾ ഇനിയെങ്കിലും ഉണരണം, അല്ലാത്തപക്ഷം മോദിയും കോവിഡും അല്ലാതെ ഒന്നും അവശേഷിക്കില്ല,”– സിൻഹ ട്വീറ്റ് ചെയ്‌തു.
Suspension of 8 Rajya Sabha MP’s most unfortunate and completely undemocratic. Democracy is not safe under this govt. Bastions of democracy falling one after the other. Wake up people of India otherwise we shall have nothing left except Modi and Covid.
— Yashwant Sinha (@YashwantSinha) September 21, 2020
കഴിഞ്ഞ ദിവസം കാർഷിക ബില്ല് ചർച്ചക്കിടെ രാജ്യസഭയിൽ പ്രതിഷേധിച്ച എട്ട് എംപിമാരെയാണ് സസ്‌പെൻഡ് ചെയ്‌തത്. ബിജെപി എംപിമാർ നൽകിയ പരാതിയിൽ രാജ്യസഭാ അദ്ധ്യക്ഷൻ വെങ്കയ്യ നായിഡുവിന്റേതാണ് നടപടി. കെ.കെ.രാഗേഷ്, സഞ്ജയ് സിങ്, രാജീവ് സത്‌വ, ഡെറിക് ഒബ്രിയാൻ, റിപ്പുൻ ബോര, ദോള സെൻ, സെയ്ദ് നാസർ ഹുസ്സൈൻ, എളമരം കരീം എന്നീ എട്ട് എംപിമാരെ ഒരാഴ്‌ചത്തേക്കാണ് സസ്‌പെൻഡ് ചെയ്‍തിരിക്കുന്നത്.
Related News: ജനാധിപത്യ ഇന്ത്യയുടെ വായ മൂടിക്കെട്ടുന്നു; രാഹുൽ ഗാന്ധി