ന്യൂഡെൽഹി: കോവിഡിനെതിരെ പോരാടാന്‍ യോഗ ജനങ്ങള്‍ക്ക് ആന്തരിക ശക്‌തി നല്‍കിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അന്താരാഷ്‌ട്ര യോഗദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോവിഡ് പൊട്ടിപ്പുറപ്പെട്ട ഘട്ടത്തില്‍ ഒരു രാജ്യവും തയ്യാറെടുപ്പ് നടത്തിയിരുന്നില്ല. ഈ സമയത്ത് യോഗ ആന്തരിക ശക്‌തിയുടെ ഉറവിടമായി മാറി. സ്വയം അച്ചടക്കത്തിന് യോഗ സഹായിക്കുന്നു. മഹാമാരിക്കെതിരെ പോരാടണമെന്ന വിശ്വാസം ആളുകൾക്ക് പകര്‍ന്നു. വൈറസിനെതിരായ പോരാട്ടത്തില്‍ ഒരു മാര്‍ഗമായി യോഗയെന്ന് കോവിഡ് മുന്നണി പോരാളികള്‍ തന്നോട് പറഞ്ഞിട്ടുണ്ടെന്നും മോദി പറഞ്ഞു.
സമ്മര്‍ദ്ദങ്ങളില്‍ ശക്‌തിയും നിരാശയില്‍ ശുഭാപ്‌തി വിശ്വാസവും യോഗ നല്‍കുന്നു. രണ്ടു വര്‍ഷമായി ഇന്ത്യയിലോ ലോകത്തോ ഒരു പൊതുപരിപാടിയും സംഘടിപ്പിച്ചിട്ടില്ലെങ്കിലും യോഗയോടുള്ള ആവേശം കുറഞ്ഞിട്ടില്ല. എല്ലാ രാജ്യങ്ങളും പ്രദേശങ്ങളും ജനങ്ങളും ആരോഗ്യത്തോടെ തുടരണമെന്ന് ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
രോഗശാന്തിക്ക് യോഗ വലിയ പങ്കുവഹിക്കുന്നു. വൈദ്യചികിൽസക്ക് പുറമെ രോഗശാന്തിക്കായി ഇന്ന് മെഡിക്കല്‍ സയന്‍സ് പോലും യോഗക്ക് പ്രധാന്യം നല്‍കുന്നു. ആശുപത്രികളിലെ ഡോക്‌ടർമാരും നഴ്‌സുമാരും പ്രാണായാമം പോലുള്ള യോഗാവ്യായാമം ചെയ്യുന്ന നിരവധി ചിത്രങ്ങളുണ്ട്. ഇത് ശ്വസന വ്യവസ്‌ഥയെ ശക്‌തിപ്പെടുത്തുമെന്ന് അന്താരാഷ്‌ട്ര വിദഗ്‌ധർ പറഞ്ഞിട്ടുണ്ട്; പ്രധാനമന്ത്രി പറഞ്ഞു.
Most Read: പിഡിപി നേതാവ് നയീം അക്‌തറിനെ വീട്ടുതടങ്കലിൽ നിന്ന് മോചിപ്പിച്ചു