ന്യൂഡെൽഹി: ഏഴാമത് അന്താരാഷ്‍ട്ര യോഗദിനം തിങ്കളാഴ്‌ച ഓൺലൈനായി ആചരിക്കും. കേന്ദ്രസർക്കാർ തലത്തിലുള്ള പരിപാടികൾ രാവിലെ ആറരമുതൽ ദൂരദർശനിൽ സംപ്രേഷണം ചെയ്യും. ഏഴിന് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്‌ത് സംസാരിക്കും.
തുടർന്ന് 15 ആധ്യാത്‌മികാചാര്യൻമാർ സന്ദേശം നൽകും. കൂടാതെ ഡെൽഹിയിലെ മൊറാർജി ദേശായി നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് യോഗയിലെ ആചാര്യൻമാരുടെ വക യോഗ പരിശീലനവും ഉണ്ടാകുമെന്ന് ആയുഷ് മന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു.
യോഗാ ദിനം പ്രമാണിച്ച് പാർലമെന്റംഗങ്ങൾക്കായി ലോകസഭാ സെക്രട്ടേറിയറ്റ് പ്രത്യേക പരിപാടികൾ നടത്തുന്നുണ്ട്. അതേസമയം ഇതിൽ ക്ളാസെടുക്കാൻ ബിജെപി എംപി പ്രഗ്യാ സിങ് ഠാക്കൂറിനെ ഉൾപ്പെടുത്തിയതിൽ കോൺഗ്രസ് പ്രതിഷേധിച്ചു. പ്രഗ്യയെ പങ്കെടുപ്പിച്ചാൽ വിട്ടുനിൽക്കുമെന്ന് ചില കോൺഗ്രസ് അംഗങ്ങൾ ലോകസഭാ സ്‌പീക്കർക്ക് കത്തെഴുതി നൽകുകയും ചെയ്‌തിട്ടുണ്ട്.
2008ലെ മലേഗാവ് സ്‌ഫോടനക്കേസിൽ കുറ്റാരോപിതയാവുകയും പിന്നീട് കോടതി വിട്ടയക്കുകയും ചെയ്‌തയാളാണ് പ്രഗ്യ. കൂടാതെ ലോകസഭാ തിരഞ്ഞെടുപ്പ് കാലത്ത് മഹാത്‌മാ ഗാന്ധിയുടെ ഘാതകൻ നാഥുറാം ഗോഡ്സെയെ വാഴ്‌ത്തിയും ബിജെപി എംപി വിവാദം സൃഷ്‌ടിച്ചിരുന്നു.
സമാധാനവും അച്ചടക്കവും സഹിഷ്‌ണുതയും കാംക്ഷിക്കുന്ന യോഗ പോലൊരു ജീവിതക്രമത്തെക്കുറിച്ച് ഗാന്ധി ഘാതകനെ ഉപാസിക്കുന്ന ഒരാൾ പ്രഭാഷണം നടത്തുന്നത് നാണക്കേടാണെന്ന് ലോകസഭാ സ്‌പീക്കർക്കയച്ച കത്തിൽ ടിഎൻ പ്രതാപൻ വ്യക്‌തമാക്കി. രാജസ്‌ഥാനിലെ സിക്കറിൽനിന്നുള്ള ബിജെപി എംപി സുമേധാനന്ദ് സരസ്വതിയും ക്ളാസെടുക്കുന്നുണ്ട്.
Most Read: ലക്ഷദ്വീപിന്റെ അധികാരപരിധി കർണാടകയിലേക്ക്; റിപ്പോർട് നിഷേധിച്ച് കളക്‌ടര്‍