ലഖ്‌നൗ: ഡോ. കഫീൽ ഖാനെ വിട്ടയച്ച അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ ഉത്തർപ്രദേശ് സര്‍ക്കാര്‍ സുപ്രീം കോടതിയിൽ. പലതവണ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട വ്യക്‌തിയാണ് കഫീൽ ഖാനെന്നും ഇതിന്റെ തുടർച്ചയായി അച്ചടക്കനടപടി നേരിടുകയും ആരോഗ്യ സേവനരംഗത്ത് നിന്ന് പുറത്താക്കപ്പെടുകയും ചെയ്‌തിട്ടുണ്ടെന്നും യുപി സർക്കാർ ഹരജിയിൽ ആരോപിച്ചു.
കഴിഞ്ഞവർഷം അലിഗഢ് സർവകലാശാലയിൽ പൗരത്വനിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് പ്രകോപനപരമായി സംസാരിച്ചെന്നാരോപിച്ച് ദേശീയ സുരക്ഷാനിയമ പ്രകാരം കുറ്റം ചുമത്തി കഫീൽ ഖാനെ തടവിലാക്കുകയായിരുന്നു. ജനുവരി 29നാണ് അദ്ദേഹത്തെ അറസ്‌റ്റ് ചെയ്‌തത്. എന്നാൽ യോഗി ആദിത്യനാഥ് സർക്കാർ ജയിലിലാക്കിയ ഡോ. കഫീൽ ഖാന്‍ കുറ്റക്കാരനല്ലെന്ന് കണ്ടെത്തി സെപ്റ്റംബര്‍ ഒന്നിന് അലഹബാദ് ഹൈക്കോടതി അദ്ദേഹത്തെ മോചിപ്പിക്കാൻ ഉത്തരവിടുകയായിരുന്നു.
കഫീൽ ഖാനെ തടവിലാക്കിയത് നിയമവിരുദ്ധമാണെന്ന് വിധിയിൽ ഹൈക്കോടതി പറഞ്ഞിരുന്നു. അദ്ദേഹത്തിനെതിരെ ചുമത്തിയ കുറ്റങ്ങൾ സാധൂകരിക്കാൻ യാതൊരു തെളിവുമില്ല. വിദ്വേഷ പ്രചാരണവുമായി ബന്ധപ്പെട്ട യാതൊന്നും കഫീൽ ഖാന്റെ പ്രസംഗത്തിലില്ലെന്നും കോടതി വ്യക്‌തമാക്കിയിരുന്നു.
2017-ൽ യുപിയിലെ ആശുപത്രിയിൽ ഓക്‌സിജൻ കിട്ടാതെ നിരവധി കുട്ടികൾ മരിച്ച സംഭവത്തിൽ സർക്കാരിനെതിരെ വിമർശനം ഉന്നയിച്ചതോടെയാണ് കഫീൽ ഖാൻ യോഗി ഭരണകൂടത്തിന്റെ കണ്ണിലെ കരടായത്. തുടർന്ന് ഗൊരഖ്‌പൂരിലെ ബിആർഡി മെഡിക്കൽ കോളേജിൽ നിന്ന് അദ്ദേഹത്തെ സസ്‌പെന്റ് ചെയ്‌തിരുന്നു.
Also Read: ‘മമത ബാനർജിയെ വധിക്കാൻ ബിജെപിയുടെ ഗൂഢാലോചനക്ക് സാധ്യത’; തൃണമൂൽ മന്ത്രി