കൊൽക്കത്ത: ബംഗാളിലെ ബിജെപി-തൃണമൂൽ പോര് മുറുകുന്നു. തിരഞ്ഞെടുപ്പിൽ തോൽപ്പിക്കാൻ കഴിഞ്ഞില്ലെങ്കിൽ മമത ബാനർജിയെ വധിക്കാൻ ബിജെപി ഗൂഢാലോചന നടത്താൻ സാധ്യതയുണ്ടെന്ന് മന്ത്രി സുബ്രത മുഖർജി. ബംഗാളിലെ സമാധാനം തകർക്കാനാണ് ബിജെപി ശ്രമിക്കുന്നത്.
ജെപി നഡ്ഡയുടെ കാറിന് നേരെയുണ്ടായ ആക്രമണം ബിജെപിയുടെ ഗൂഢാലോചനയാണ്. ഇക്കാര്യം അന്വേഷണത്തിലൂടെ പുറത്തുവരും. അങ്ങനെ സംഭവിച്ചില്ലെങ്കിൽ താൻ രാഷ്‌ട്രീയം വിടുമെന്നും സുബ്രത മുഖർജി പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചാരണത്തിനിടെ ബംഗാളിൽ ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നഡ്ഡയുടെ വാഹനവ്യൂഹത്തിന് നേരെ കല്ലേറുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങൾ ബംഗാളിൽ കെട്ടടങ്ങിയിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് ബിജെപി തൃണമൂൽ കോൺഗ്രസിന് എതിരെ രംഗത്ത് വന്നിരുന്നു.
വലിയ സുരക്ഷാ വീഴ്‌ചയാണ് ഉണ്ടായതെന്നും തൃണമൂൽ പ്രവർത്തകരാണ് ആക്രമണത്തിന് നേതൃത്വം നൽകിയതെന്നും ബിജെപി ആരോപിക്കുന്നത്. എന്നാൽ ആക്രമണം ബിജെപിയുടെ സൃഷ്‌ടിയാണെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിക്കുന്നത്. മന്ത്രിമാരും മുതിർന്ന നേതാക്കളും ഇതേ ആരോപണവുമായി രംഗത്ത് വന്നിരുന്നു.
Read Also: കാർഷിക നിയമങ്ങൾ പിൻവലിക്കില്ല; കേരളത്തിന്റെ നിലപാട് കയ്യടിക്ക് വേണ്ടിയെന്ന് ജാവദേക്കർ