ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര സർക്കാരിനുമെതിരെ രൂക്ഷ വിമർശനവുമായി പ്രിയങ്ക ഗാന്ധി. ലഖിംപൂർ ഖേരി കേസിലെ കുറ്റവാളിയെ മോദി സർക്കാർ സംരക്ഷിക്കുകയാണെന്ന് പ്രിയങ്ക ആരോപിച്ചു. കർഷകരുടെ കൊലപാതകത്തിൽ പ്രതിയായ അജയ് മിശ്രയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കാത്തത് മോദിയുടെ പാപ്പരത്ത നയത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണെന്നും അവർ കൂട്ടിച്ചേർത്തു.
ജനങ്ങളുടെ കണ്ണിൽ പൊടിയിടുകയാണ് മോദി ചെയ്യുന്നത്. ശ്രദ്ധാപൂർവം തയ്യാറാക്കിയ തിരക്കഥയിലൂടെ ഭക്‌തിയുടെ പേരിൽ അദ്ദേഹം നാടകം കളിക്കുകയാണ്. ഈ നാടകം കൊണ്ട് മാത്രം നിങ്ങൾ കുറ്റവാളികളെ സംരക്ഷിക്കുന്നു എന്ന വസ്‌തുത മാറ്റാൻ കഴിയില്ലെന്നും പ്രിയങ്ക ആരോപിച്ചു. അജയ് മിശ്രയെ പുറത്താക്കി നിയമപ്രകാരം കുറ്റം ചുമത്തുകയാണ് വേണ്ടതെന്നും അവർ കൂട്ടിച്ചേർത്തു.
കേന്ദ്ര നയങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകരെ കൊലപ്പെടുത്താൻ ആസൂത്രിതമായ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ലഖിംപൂർ ഖേരി സംഭവം അന്വേഷിക്കുന്ന പ്രത്യേക സംഘം (എസ്‌ഐടി) കഴിഞ്ഞ ദിവസം വ്യക്‌തമാക്കിയിരുന്നു. ഇതിന് പിന്നാലെ കുറ്റാരോപിതനായ അജയ് മിശ്രയെ കേന്ദ്ര മന്ത്രിസഭയിൽ നിന്ന് നീക്കം ചെയ്യാനുള്ള ആവശ്യം ശക്‌തമാണ്.
Read Also: പെൺകുട്ടികളുടെ വിവാഹപ്രായം ഇനി 21; അംഗീകാരം നൽകി കേന്ദ്ര മന്ത്രിസഭ