ന്യൂഡെല്‍ഹി: ദേശീയ വിദ്യാഭ്യാസ നയം സംബന്ധിച്ച് ആര്‍എസ്എസ് സംഘടിപ്പിച്ച അവലോകന യോഗത്തില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പങ്കെടുത്തതിനെതിരെ രൂക്ഷ വിമര്‍ശനവുമായി തൃണമൂല്‍ എംപി മഹുവ മൊയ്‌ത്ര. വിദ്യാഭ്യാസ നയം സംബന്ധിച്ച് പാര്‍ലമെന്റിലോ സംസ്‌ഥാനങ്ങളുമായോ ചർച്ച നടത്തിയില്ല. എന്നാല്‍ ആര്‍എസ്എസിന്റെ യോഗത്തില്‍ പങ്കെടുത്ത് വിശദീകരണം നടത്തി എന്നായിരുന്നു മഹുവയുടെ പ്രതികരണം.
“നിങ്ങള്‍ ജീവിക്കുന്നത് ഒരു ചാണക ഭരണത്തിന് കീഴിലാണെന്ന് നിങ്ങള്‍ക്ക് അറിയാം. ദേശീയ വിദ്യാഭ്യാസ നയം പാര്‍ലമെന്റിലോ സംസ്‌ഥാനങ്ങളുമായോ ഇതുവരെ ചര്‍ച്ച ചെയ്‌തിട്ടില്ല. പക്ഷേ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ആര്‍എസ്എസിന് അവ വിശദീകരിക്കാന്‍ എന്‍ഇപി വർക്‌ഷോപ്പിൽ പങ്കെടുക്കുന്നു” -മഹുവ ട്വീറ്റ് ചെയ്‌തു.
ദേശീയ വിദ്യാഭ്യാസ നയവുമായി ബന്ധപ്പെട്ട് വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ആര്‍എസ്എസിന്റെ നേതൃത്വത്തിൽ ഡെല്‍ഹിയില്‍ രണ്ടുദിവസത്തെ അവലോകന യോഗം സംഘടിപ്പിച്ചിരുന്നു. യോഗത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാനും മറ്റു മുതിര്‍ന്ന ബിജെപി നേതാക്കളും പങ്കെടുത്തിരുന്നു. സ്‌കൂൾ വിദ്യാഭ്യാസത്തിലും ഉന്നത വിദ്യാഭ്യാസത്തിലും പ്രകടമായ മാറ്റങ്ങൾ വരുത്തുന്നതാണ് പുതിയ വിദ്യാഭ്യാസ നയം.
Read also: മൊഴിയിൽ അതൃപ്‌തി; നടി അനന്യ പാണ്ഡെയെ വീണ്ടും ചോദ്യം ചെയ്യും