കോഴിക്കോട്: സ്വന്തം വീട്ടിൽ മോഷണം നടത്തിയ കേസിൽ യുവാവ് അറസ്‍റ്റിൽ. കോഴിക്കോട് പെരുവയൽ സ്വദേശി സനീഷാണ് അറസ്‍റ്റിലായത്. വീട്ടിൽ കള്ളൻ കയറി എന്ന് തെറ്റിദ്ധരിപ്പിച്ച് 50,000 രൂപയാണ് സനീഷ് മോഷ്‌ടിച്ചത്.
വെള്ളിയാഴ്‌ച പകല്‍ വീട്ടുകാര്‍ പുറത്ത് പോയ സമയത്താണ് സനീഷ് സ്വന്തം വീട്ടിൽ നിന്ന് മോഷണം നടത്തിയത്. കോഴിക്കോട് മാവൂർ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ദിവസങ്ങൾക്കകം പ്രതി കുടുങ്ങിയത്.
പൊഫഷണല്‍ കള്ളന്‍മാര്‍ വീട് കൊള്ളയടിച്ചെന്ന് തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലായിരുന്നു സനീഷിന്റെ പ്രവർത്തികളെന്ന് പോലീസ് പറയുന്നു. വീടിന്റെ പിൻവശത്തെ ഗ്രില്ല് തകര്‍ത്താണ് സനീഷ് അകത്ത് കയറിയത്. കൈയിൽ കടലാസ് കയ്യുറ ധരിച്ച് ഫിങ്കര്‍ പ്രിന്റ പതിയാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
മുറികളിലെ അലമാരാകള്‍ തുറന്ന് സാധനങ്ങള്‍ വലിച്ച് വാരിയിട്ടു. തെറ്റിദ്ധരിപ്പിക്കാന്‍ വലിയ ഷൂസിന്റെ അടയാളം നിലത്ത് പതിപ്പിച്ചു. മുളക് പൊടിയും വിതറി. വീട്ടുകാര്‍ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. കവർച്ചയെ കുറിച്ച് അയല്‍വാസികള്‍ പോലും അറിഞ്ഞിരുന്നില്ല.
എന്നാൽ കേസിൽ അസ്വാഭാവികത തോന്നിയ മാവൂര്‍ പോലീസാണ് സനീഷിനെ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങിയത്. നേരത്തെ സനീഷ് വീട്ടില്‍ നിന്ന് മുപ്പതിനായിരം രൂപ മോഷ്‌ടിച്ചിരുന്നു. എന്നാലിത് വീട്ടുകാര്‍ അറിഞ്ഞിരുന്നില്ല. ഇതാണ് വീണ്ടും മോഷണത്തിന് പ്രേരണയായതെന്ന് പൊലീസ് പറഞ്ഞു.
കടം വീട്ടാനാണ് മോഷണം നടത്തിയതെന്നാണ് സനീഷ് പോലീസിന് നല്‍കിയ മൊഴി. അതേസമയം മോഷണ മുതലും പൂട്ട് മുറിക്കാന്‍ ഉപയോഗിച്ച ആക്‌സോ ബ്ളെയിഡും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
Most Read: കുട്ടികളിലെ ഭക്ഷ്യവിഷബാധ; സ്‌കൂളുകളിൽ ഇന്നും പരിശോധന തുടരും