പാലക്കാട്: ജില്ലയിലെ മലമ്പുഴയിൽ ചെറാട് മലയിലെ ചെങ്കുത്തായ കൂര്‍മ്പാച്ചി മലയിൽ തിങ്കളാഴ്‌ച ഉച്ചയോടെ കുടുങ്ങിയ യുവാവിനെ മിനിറ്റുകൾക്കകം പുറത്തെത്തിക്കും. റോപ്പ് ഉപയോഗിച്ച് ബാബുവിനെ സൈന്യം മുകളിലേക്ക് ഉയർത്തുകയാണ്. സൈനികന്റെ ശരീരത്തോട് ചേർത്ത് ബാബുവിനെ ബന്ധിച്ചാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. പാറയിൽ നിന്ന് ബാബുവിനെയും വഹിച്ച് കൊണ്ട് ദൗത്യസംഘം പകുതി ദൂരം പിന്നിട്ടു.
ബാബുവിന് അരികിലേക്ക് എത്തിയ 9 പേരടങ്ങുന്ന രക്ഷാസംഘത്തിന് മലയാളിയായ ലഫ്.കേണല്‍ ഹേമന്ദ് രാജാണ് നേതൃത്വം നല്‍കുന്നത്. ബാബുവിന്റെ മാതാവ് റഷീദയും മറ്റുകുടുംബാംഗങ്ങളും മലയടിവാരത്തിൽ തന്നെയുണ്ട്. മലയുടെ താഴെയുള്ള പ്രദേശം മുതൽ ബാബുവിന്റെ 200 മീറ്റർ അരികിൽ വരെ വിവിധ സൈനികസംഘങ്ങളും സുരക്ഷാ സംഘങ്ങളും ഏത് സാഹചര്യവും നേരിടാനായി തമ്പടിച്ചിട്ടുണ്ട്.
തിങ്കളും ചൊവ്വയും പിന്നിട്ട്, കഴിഞ്ഞ 42 മണിക്കൂറുകളായി വെള്ളമോ ഭക്ഷണമോ ഇല്ലാതെ മലയിടുക്കിൽ അപകടം കൂടാതെ പിടിച്ചുനിൽക്കാൻ കഴിഞ്ഞ ബാബു എന്ന 23കാരനായ യുവാവ് അസാമാന്യ ആത്‌മവിശ്വാസത്തിന് ഉടമയാണെന്ന് രക്ഷാപ്രവർത്തകർ പറഞ്ഞു.
ബംഗളൂരുവിൽ നിന്നുള്ള സൈനിക സംഘവും ഊട്ടിയിലെ വെല്ലിംഗ്ട്ടണില്‍ നിന്നുള്ള കരസേനാ ദൗത്യസംഘവും ഒന്നിച്ചാണ് രക്ഷാ ദൗത്യത്തിന്റെ വിവിധ ഘട്ടങ്ങളിൽ പങ്കെടുക്കുന്നത്. ഒപ്പം ഫയർഫോഴ്‌സും പോലീസും ദേശീയ ദുരന്ത പ്രതികരണ സേന അംഗങ്ങളും വനം വകുപ്പ് ഉദ്യോഗസ്‌ഥരും ദൗത്യത്തിൽ കൂടെയുണ്ട്.
Also Read: സ്യൂട്ട്‍കേസിൽ യുവതിയുടെ മൃതദേഹം; അന്വേഷണം ഊർജിതമാക്കി പോലീസ്