പാലക്കാട്: പ്രാർഥനകൾ വിഫലമായില്ല, രണ്ടുദിവസത്തെ ആശങ്കകൾക്കും ഭയത്തിനും വിരാമമിട്ട് കൊണ്ട് മലമ്പുഴയിലെ മലയിടുക്കിൽ കുടുങ്ങിയ മകൻ സുരക്ഷിതനായി തിരികെ എത്തിയതിന്റെ ആശ്വാസത്തിലാണ് ബാബുവിന്റെ അമ്മ. രണ്ട് ദിവസമായി മലയുടെ പരിസരത്ത് തന്നെ ഉറങ്ങാതെ മകനെ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു അവർ.
‘കരസേനയിൽ പൂർണ വിശ്വാസം ഉണ്ടായിരുന്നു. ഒരുപാട് നന്ദിയുണ്ട്. എല്ലാവരുടെയും പ്രാർഥനയുടെ ഫലമാണ് മകൻ ജീവിതത്തിലേക്ക് തിരിച്ചെത്തിയത്’; ബാബുവിന്റെ അമ്മ പറഞ്ഞു. നിലവിൽ കഞ്ചിക്കോട് ഹെലിപാഡിലേക്കാണ് ബാബുവിനെ കൊണ്ടുപോകുന്നത്. അവിടേക്ക് എത്താൻ അമ്മക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഉടൻ തന്നെ ബാബു അമ്മയെ കാണുമെന്നാണ് വിവരം.
ആരോഗ്യനില പരിശോധിച്ച ശേഷം ബാബുവിനെ ആശുപത്രിയിലേക്ക് മാറ്റും. ഏതെങ്കിലും സ്വകാര്യ ആശുപത്രിയിലേക്കാണോ അതോ ജില്ലാ ആശുപത്രിയിലേക്കാണോ ബാബുവിനെ കൊണ്ടുപോകുന്നത് എന്ന് വ്യക്‌തമല്ല. ബാബുവിന് കാര്യമായ ആരോഗ്യപ്രശ്‌നങ്ങൾ ഇല്ലെങ്കിലും രണ്ടുദിവസം ആഹാരമോ വെള്ളമോ ലഭിക്കാത്തതിനാൽ ചികിൽസ നൽകേണ്ടതുണ്ടെന്ന് രക്ഷാസേന നിർദ്ദേശിച്ചിട്ടുണ്ട്.
Also Read: തിരഞ്ഞെടുപ്പിന് ശേഷം രാജ്യത്തെ ഇന്ധനവില ഉയർന്നേക്കും; റിപ്പോർട്