ഇരിട്ടി: കിളിയന്തറയിൽ വാഹനാപകടത്തിൽ രണ്ട് യുവാക്കൾ മരിച്ച സംഭവത്തിൽ കാർ ഡ്രൈവർ അറസ്‌റ്റിൽ. കൂട്ടുപുഴ തൊട്ടിപ്പാലം സ്വദേശി മൊയ്‌തുവിനെയാണ് (50) അറസ്‌റ്റ് ചെയ്‌തത്. ഇയാൾ അശ്രദ്ധമായി വാഹനം ഓടിച്ച് രണ്ടുപേർ മരിക്കാനിടയാക്കിയ അപകടം ഉണ്ടാക്കിയതായാണ് കേസ്. ഇയാൾ അപകടം നടന്ന ഉടനെ എക്‌സൈസ് ചെക്ക്‌പോസ്‌റ്റിൽ വിവരം അറിയിച്ച് കാർ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. ജനുവരി എട്ടിന് രാത്രിയാണ് ഇരിട്ടി-കൂട്ടുപുഴ റൂട്ടിലെ കിളിയന്തറയിൽ അപകടം നടന്നത്.
അപകടത്തിൽ കിളിയന്തറ സ്വദേശി അനീഷ്, വളപ്പാറ സ്വദേശി അസീസ് എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ച ബൈക്ക് റോഡിൽ വീണപ്പോൾ എതിർ ദിശയിൽ നിന്ന് വന്ന കാർ ദേഹത്ത് കയറിയാണ് അപകടം ഉണ്ടായതെന്നാണ് ആദ്യം സംശയിച്ചിരുന്നത്. എന്നാൽ, ബൈക്ക് കാറുമായി കൂട്ടിയിടിച്ചതിന്റെ ഒരു തെളിവും ഇല്ലാതിരുന്നത് അപകടരീതി സംബന്ധിച്ച് സംശയം ഉണ്ടാക്കി. സമീപത്ത് നിന്ന് കണ്ടെത്തിയ കാറിന്റെ മുൻഭാഗവും തകർന്നിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിനിടെ അടുത്തുള്ള വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു.
ഈ ദൃശ്യത്തിൽ സ്‌ഥലത്ത് കണ്ടെത്തിയ കാറും മറ്റൊരു കാറും റോഡിൽ വീണ് കിടന്ന ഇരുവരെയും ഇടിച്ചുതെറിപ്പിക്കുന്ന പോലെ തോന്നി. എന്നാൽ, ശാസ്‌ത്രീയ പരിശോധനയിൽ ഇരുവരെയും ഒരു കാർ മാത്രമാണ് ഇടിച്ചു തെറിപ്പിച്ചതെന്നും ആരുടേയും ശരീരത്തിലൂടെ വാഹനം കയറി ഇറങ്ങിയിട്ടില്ലെന്ന പോസ്‌റ്റുമോർട്ടം റിപ്പോർട്ടും ശരിവെച്ചാണ് ഒരു കാർ മാത്രമാണ് അപകടം ഉണ്ടാക്കിയതെന്ന നിഗമനത്തിൽ പോലീസ് എത്തിച്ചേർന്നത്.
Most Read: കോവിഡ് വ്യാപനം ഫെബ്രുവരി 26ഓടെ പാരമ്യത്തിൽ എത്തും; വിദഗ്‌ധർ