അനാഥയായ ഒരു പെൺകുട്ടിയുടെ വിവാഹം ഏറ്റെടുത്ത് നടത്തുന്ന തിരക്കിലാണ് മലപ്പുറത്തെ ഒരുകൂട്ടം വിദ്യാർഥികൾ. കാളികാവ് അഞ്ചച്ചവടി എൻഎസ്‌സി ക്ളബ് പ്രവർത്തകരാണ് ഈ ഉദ്യമത്തിന് പിന്നിൽ. ഇതിനായി ഇവർ കണ്ടെത്തിയ മാർഗമാണ് ഏവരെയും അതിശയിപ്പിക്കുന്നത്. ആക്രി പെറുക്കി വിറ്റാണ് ഇവർ പെൺകുട്ടിയുടെ വിവാഹം നടത്തി കൊടുക്കാൻ തീരുമാനിച്ചത്.
ചടങ്ങിൽ മാത്രമല്ല, പെൺകുട്ടിയുടെ മൊഞ്ചിലും ഒരു കുറവും വരുത്താതെ കല്യാണം ഗംഭീരമാക്കാനുള്ള ശ്രമത്തിലാണിവർ. ഇതിനായി 25ലേറെ യുവാക്കളാണ് കർമ രംഗത്തുള്ളത്. ഇവർ ഒരു ദിവസം മുഴുവൻ സേവനപാതയിൽ അണിനിരന്നു. കല്യാണത്തിനുള്ള ആഭരണം എടുക്കൽ, മറ്റു ചിലവുകൾ എല്ലാം കണ്ടെത്തുന്നത് യുവാക്കളാണ്.
വീടുകൾ തോറും കയറിയിറങ്ങിയാണ് ഇവർ പാഴ്‌വസ്‌തുക്കൾ ശേഖരിച്ചത്. പാടത്തും പറമ്പിലും ഉപേക്ഷിച്ച നിലയിലുള്ള വസ്‌തുക്കളും പെറുക്കിക്കൂട്ടി. കൂട്ടത്തിൽ വീട്ടുകാരിൽ നിന്ന് കഴിയാവുന്ന സാമ്പത്തിക സഹായവും ചോദിച്ചു വാങ്ങുന്നുണ്ട്. ശേഖരിച്ച സാധനങ്ങൾ അടുത്ത ദിവസം വിൽക്കാനാണ് ഇവരുടെ തീരുമാനം.
കിട്ടുന്ന തുക വിവാഹത്തിനായി ചിലവഴിക്കും. ദിവസങ്ങൾ മാത്രമാണ് കല്യാണത്തിന് ഉള്ളതെന്നാണ് വിവരം. അതുകൊണ്ടുതന്നെ എത്രയും പെട്ടെന്ന് കാര്യങ്ങൾ ചെയ്‌ത് തീർക്കാനുള്ള തിരക്കിലാണ് ഇവർ. പാവപ്പെട്ടവർക്ക് വീട് നിർമാണം, ചികിൽസ, വിദ്യാഭ്യാസം തുടങ്ങി ഒട്ടേറെ കാര്യങ്ങളും ഇതിനോടകം ഇവർ ഏറ്റെടുത്ത് വിജയിപ്പിച്ചിട്ടുണ്ട്. കോവിഡ് കാലത്ത് വിവിധ ചലഞ്ചിലൂടെ നാല് പെൺകുട്ടികളുടെ വിവാഹവും ഇവർ ഏറ്റെടുത്ത് നടത്തിയിട്ടുണ്ട്.
Most Read: ജോഡോ യാത്ര കനത്ത സുരക്ഷയിൽ; ജമ്മുവിൽ ചില മേഖലകളിൽ ബസിൽ സഞ്ചരിക്കണം- മുന്നറിയിപ്പ്