ന്യൂഡെൽഹി: കോൺഗ്രസ് നേതാവ് നയിക്കുന്ന ഭാരത് ജോഡോ യാത്ര കനത്ത സുരക്ഷയിൽ. യാത്ര പുരോഗമിക്കവേ ജമ്മുവിൽ ചില മേഖലകളിൽ ബസിൽ സഞ്ചരിക്കും. സുരക്ഷാ സേനകളുടെ നിർദ്ദേശ പ്രകാരമാണ് നടപടി. അതേസമയം, സുരക്ഷയുടെ ഭാഗമായി യാത്രയിൽ ആളുകളുടെ എണ്ണം കുറയ്‌ക്കാനും സാധ്യതയുണ്ട്. യാത്ര കടന്നുപോകുന്ന പ്രധാന മേഖലകളെല്ലാം കനത്ത നിരീക്ഷണത്തിലാണ്.
ജമ്മു കശ്‌മീരിലെ നർവാൾ മേഖലയിൽ കഴിഞ്ഞ ദിവസം മണിക്കൂറുകളുടെ വ്യത്യാസത്തിൽ രണ്ടു വാഹനങ്ങളിൽ സ്‌ഫോടനം നടന്നിരുന്നു. ഇതിൽ അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ എൻഐഎ സംഘവും സ്‌ഥലത്തെത്തിയിരുന്നു. സമീപ പ്രദേശങ്ങളിലും പരിശോധന വ്യാപിപ്പിച്ചിട്ടുണ്ട്. കശ്‌മീർ പോലീസിനെയും, കേന്ദ്ര പോലീസിനെയും കൂടുതലായി സ്‌ഥലത്ത് വിന്യസിച്ചിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശ പ്രകാരം ജില്ലാ ഭരണകൂടം സാഹചര്യം നിരീക്ഷിക്കുന്നുണ്ട്.
അതേസമയം, രാഹുൽഗാന്ധിയുടെ സുരക്ഷയിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് ജമ്മു കശ്‌മീർ ഭരണകൂടം പ്രതികരിച്ചു. സ്‌ഫോടനം നടന്ന സ്‌ഥലത്ത് നിന്ന് ഏറെ ദൂരത്തിലാണ് ഭാരത് ജോഡോ യാത്ര പുരോഗമിക്കുന്നത്. എങ്കിലും, രാഹുലിന്റെ സുരക്ഷ കൂട്ടിയിട്ടുണ്ടെന്നും കശ്‌മീർ ഭരണകൂടം അറിയിച്ചു.
അതേസമയം, യാത്ര ഈ മാസം 30ന് ജമ്മു കശ്‌മീരിൽ സമാപിക്കുമ്പോൾ നടക്കുന്ന റാലിയിൽ പങ്കെടുക്കാനുള്ള കത്ത് 31 പ്രതിപക്ഷ പാർട്ടികൾക്ക് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ നൽകിയിരുന്നു. ക്ഷണം സിപിഐ ജനറൽ സെക്രട്ടറി ഡി രാജ സ്വീകരിച്ചു. ഇടതു മുന്നണിയിലെ എൻസിപി, കേരള കോൺഗ്രസ് എം എന്നീ പാർട്ടികളും പങ്കെടുക്കുമെന്ന് വ്യക്‌തമാക്കിയിട്ടുണ്ട്. എന്നാൽ, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ചടങ്ങിൽ നിന്ന് വിട്ടുനിൽക്കും. യാത്ര തുടങ്ങുന്ന സമയത്ത് പാർട്ടിയെ രാഹുൽ ഗാന്ധി അപമാനിച്ചു എന്നാണ് കേരളത്തിലെ നേതാക്കൾ വാദിക്കുന്നത്.
Most Read: നാവികസേനക്ക് കരുത്തേകാൻ ‘വാഗിർ’; സ്‌കോർപിയൻ ക്‌ളാസ് മുങ്ങിക്കപ്പലുകളിൽ അഞ്ചാമൻ