തിരുവനന്തപുരം: സിക വൈറസ് പരിശോധന നടത്താന്‍ സംസ്‌ഥാനം സുസജ്‌ജമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട് മെഡിക്കല്‍ കോളേജുകള്‍, ആലപ്പുഴ എന്‍ഐവി യൂണിറ്റ് എന്നിവിടങ്ങളിലാണ് ആദ്യഘട്ടമായി സിക വൈറസ് പരിശോധന നടത്തുന്നത്. എന്‍ഐവി പൂണെയില്‍ നിന്നും ഈ ലാബുകളിലേക്ക് സിക വൈറസ് പരിശോധന നടത്താന്‍ കഴിയുന്ന 2100 പിസിആര്‍ കിറ്റുകള്‍ എത്തിയതായി ആരോഗ്യമന്ത്രി അറിയിച്ചു.
തിരുവനന്തപുരം- 1000, തൃശൂര്‍- 300, കോഴിക്കോട്- 300, ആലപ്പുഴ എന്‍ഐവി- 500 എന്നിങ്ങനെയാണ് ടെസ്‌റ്റ് കിറ്റുകള്‍ ലഭിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് ഡെങ്കിപ്പനി, ചിക്കുൻഗുനിയ, സിക എന്നിവ പരിശോധിക്കാന്‍ കഴിയുന്ന 500 ട്രയോപ്ളക്‌സ് കിറ്റുകളും സിക വൈറസ് മാത്രം പരിശോധിക്കാന്‍ കഴിയുന്ന 500 സിങ്കിള്‍ പ്ളക്‌സ് കിറ്റുകളുമാണ് ലഭിച്ചത്. മറ്റ് മൂന്ന് ലാബുകളില്‍ സിക പരിശോധിക്കാന്‍ കഴിയുന്ന സിങ്കിള്‍ പ്ളക്‌സ് കിറ്റുകളാണ് ലഭിച്ചതെന്നും മന്ത്രി വ്യക്‌തമാക്കി.
സംസ്‌ഥാനത്ത് കൂടുതല്‍ ലാബുകളില്‍ സിക വൈറസ് പരിശോധന നടത്താനുള്ള സൗകര്യമൊരുക്കുമെന്ന് മന്ത്രി പറഞ്ഞു. മെഡിക്കല്‍ കോളേജുകള്‍ക്ക് പുറമേയുള്ള കേസുകള്‍ പബ്ളിക് ഹെല്‍ത്ത് ലാബിലും പരിശോധിക്കാനുള്ള സംവിധാനമുണ്ടാക്കും. സംസ്‌ഥാനത്ത് ആര്‍ടിപിസിആര്‍ പരിശോധന നടത്തുവാന്‍ കഴിയുന്ന 27 സര്‍ക്കാര്‍ ലാബുകളാണുള്ളത്. കോവിഡ് വ്യാപന സമയത്ത് കൂടുതല്‍ ആര്‍ടിപിസിആര്‍ ലാബുകള്‍ സര്‍ക്കാര്‍ സജ്‌ജമാക്കിയിരുന്നു. കൂടുതല്‍ ടെസ്‌റ്റ് കിറ്റുകള്‍ എത്തുന്ന മുറക്ക് ആവശ്യമെങ്കില്‍ ഈ ലാബുകളിലും എന്‍ഐവിയുടെ അനുമതിയോടെ സിക പരിശോധന നടത്താന്‍ സാധിക്കുന്നതാണ്.
സംസ്‌ഥാനത്ത് സിക വൈറസ് പ്രതിരോധം ഊര്‍ജിതമാക്കിയിട്ടുണ്ട്. പനി, ചുവന്ന പാടുകള്‍, ശരീരവേദന എന്നീ ലക്ഷണങ്ങളോടെ ആശുപത്രികളിലെത്തുന്ന രോഗികളെ, പ്രത്യേകിച്ചും ഗര്‍ഭിണികളെ സിക വൈറസ് പരിശോധനക്ക് വിധേയമാക്കാന്‍ ആശുപത്രികള്‍ക്ക് നിർദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി വീണാ ജോര്‍ജ് വ്യക്‌തമാക്കി.
സിക വൈറസ് പരിശോധന എങ്ങനെ?
ആര്‍ടിപിസിആര്‍ പരിശോധന വഴിയാണ് സിക വൈറസ് സ്‌ഥിരീകരിക്കുന്നത്. രക്‌തം, മൂത്രം എന്നീ സാമ്പിളുകളിലൂടെയാണ് സിക വൈറസ് പരിശോധന നടത്തുന്നത്. രക്‌ത പരിശോധനയിലൂടെ സിക വൈറസ് കണ്ടെത്താനാണ് പൂണെ എന്‍ഐവി നിർദ്ദേശിച്ചിരിക്കുന്നത്. രോഗം സംശയിക്കുന്നവരുടെ 5 എംഎല്‍ രക്‌തം ശേഖരിക്കുന്നു. രക്‌തത്തില്‍ നിന്നും സിറം വേര്‍തിരിച്ചാണ് പിസിആര്‍ പരിശോധന നടത്തുന്നത്. തുടക്കത്തില്‍ ഒരു പരിശോധനക്ക് 8 മണിക്കൂറോളം സമയമെടുക്കും.
Most Read: കേരളത്തില്‍ വ്യവസായത്തിനായി പണം ചിലവഴിക്കില്ല; കിറ്റെക്‌സ് എംഡി