വാഷിങ്ടൺ: ഒരു ഇടവേളക്ക് ശേഷം അമേരിക്കയിൽ വീണ്ടും കോവിഡ് പിടിമുറുക്കിയിരിക്കുകയാണ്. അതിനാൽ നിരന്തരം കോവിഡ് പ്രതിരോധ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിക്കൊണ്ടിരിക്കുകയാണ് സർക്കാർ. ഒരു ഘട്ടത്തിൽ മാസ്‌ക് ഒഴിവാക്കിയെങ്കിലും വീണ്ടും രാജ്യത്ത് മാസ്‌ക് നിർബന്ധമാക്കിയിരിക്കുകയാണ്.
ഇതിനിടെ വാക്‌സിനേഷൻ പുരോഗമിക്കുന്നുണ്ടെങ്കിലും കൂടുതൽ ആളുകളും വാക്‌സിൻ സ്വീകരിക്കാൻ മടി കാണിക്കുന്നത് പ്രതിരോധ പ്രവർത്തനങ്ങൾക്ക് തിരിച്ചടിയാവുന്ന സാഹചര്യവും നിലവിലുണ്ട്. അതിനാൽ വാക്‌സിനേഷനിൽ പങ്കാളികളാകാൻ ജനങ്ങളെ പ്രോൽസാഹിപ്പിക്കുന്നതിനായി പുതിയൊരു തന്ത്രവുമായി എത്തിയിരിക്കുകയാണ് പ്രസിഡണ്ട് ജോ ബൈഡൻ.
കോവിഡ് പ്രതിരോധ കുത്തിവെപ്പുകള്‍ എടുക്കുന്ന പൗരൻമാർക്ക് 100 ഡോളര്‍ വാഗ്‌ദാനം ചെയ്യുന്നതിനായി 1.9 ട്രില്യണ്‍ ഡോളര്‍ അമേരിക്കന്‍ റെസ്‌ക്യൂ പ്‌ളാനില്‍ നിന്ന് ഉപയോഗിക്കാന്‍ ബൈഡന്‍ വ്യാഴാഴ്‌ച സംസ്‌ഥാന, പ്രാദേശിക സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു. ഓരോരുത്തരും പ്രതിരോധ കുത്തിവെപ്പ് എടുത്തുവെന്ന് ഉറപ്പാക്കാന്‍ ഫെഡറല്‍ ജീവനക്കാരോടും ബൈഡന്‍ നിർദ്ദേശിച്ചു. ഔദ്യോഗിക കണക്കുകൾ പ്രകാരം അമേരിക്കയിലെ ജനസംഖ്യയില്‍ പകുതിയിൽ താഴെ മാത്രമാണ് പൂർണമായും പ്രതിരോധ കുത്തിവെപ്പ് എടുത്തത്.
”തീവ്രവ്യാപന ശേഷിയുള്ള ഡെല്‍റ്റ വകഭേദം മൂലമാണ് കടുത്ത നടപടികള്‍ സ്വീകരിക്കേണ്ടി വന്നത്. പൊതുജനങ്ങള്‍ വാക്‌സിനെടുക്കാത്തതും സ്‌ഥിതി കൂടുതല്‍ ഗുരുതരമാക്കി. ഇതിനോടകം കുത്തിവെപ്പ് എടുത്തിട്ടുള്ള അമേരിക്കക്കാർക്ക് ഈ ധനസഹായം അനീതിയാണെന്ന് തോന്നിയേക്കാം, എന്നാൽ കൂടുതൽ ആളുകൾക്ക് പ്രതിരോധ കുത്തിവെപ്പ് നടത്താനായാൽ നമുക്കെല്ലാവർക്കും പ്രയോജനം ലഭിക്കും” വൈറ്റ് ഹൗസിൽ നടത്തിയ പ്രസ്‌താവനയിൽ ബൈഡൻ പറഞ്ഞു.
Also Read: അപകീർത്തി പ്രചാരണം; നഷ്‌ടപരിഹാരം വേണമെന്ന് ശിൽപ ഷെട്ടി ഹൈക്കോടതിയിൽ