തിരുവനന്തപുരം: സംസ്‌ഥാനത്ത് 18ന് മുകളിൽ പ്രായമുള്ള അർഹരായ 100 ശതമാനം പേരും കോവിഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്. 2,67,09,000 ആളുകളാണ് ഇതുവരെ സംസ്‌ഥാനത്ത് ആദ്യ ഡോസ് വാക്‌സിൻ സ്വീകരിച്ചത്. അതേസമയം രണ്ട് ഡോസും സ്വീകരിച്ചത് 83 ശതമാനം ആളുകളാണെന്നും മന്ത്രി വ്യക്‌തമാക്കി.
2,21,77,950 ആളുകളാണ് സംസ്‌ഥാനത്ത് ഇതുവരെ രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചത്. കൂടാതെ കരുതൽ ഡോസ് വാക്‌സിന് അർഹരായ 33 ശതമാനം(2,91,271) ആളുകൾക്ക് ഇതുവരെ സംസ്‌ഥാനത്ത് വാക്‌സിൻ വിതരണം ചെയ്‌തിട്ടുണ്ട്. ഒപ്പം തന്നെ 15നും 18നും ഇടയിൽ പ്രായമുള്ള 61 ശതമാനം(9,25,722) പേർക്കും ഇതിനോടകം വാക്‌സിൻ നൽകിയിട്ടുണ്ട്. സംസ്‌ഥാനത്ത് നിലവിൽ 5 കോടിയിലധികം വാക്‌സിനാണ് ഇതുവരെ വിതരണം ചെയ്‌തത്.
കോവിഡിന്റെ മൂന്നാം തരംഗം മുന്നിൽ കണ്ട് സംസ്‌ഥാനത്ത് നടത്തിയ പ്രത്യേക വാക്‌സിനേഷൻ ഡ്രൈവിലൂടെയാണ് ലക്ഷ്യം നേടാനായതെന്ന് ആരോഗ്യമന്ത്രി വ്യക്‌തമാക്കി. സംസ്‌ഥാനത്ത് 18 വയസിന് മുകളിലുള്ളവരുടെ ജനസംഖ്യയായി 2,67,09,000 ആണ് കേന്ദ്രം കണക്കാക്കി അനുവദിച്ചിരുന്നത്. എന്നാൽ ഇനിയും വാക്‌സിൻ എടുക്കാത്തവരുണ്ടെങ്കില്‍ ഉടൻ തന്നെ വാക്‌സിൻ സ്വീകരിക്കാൻ തയ്യാറാകണമെന്നും മന്ത്രി അറിയിച്ചു.
സംസ്‌ഥാനത്ത് വാക്‌സിനേഷൻ പൂർത്തിയാക്കുന്നതിനായി പ്രത്യേക യജ്‌ഞങ്ങൾ ആരോഗ്യവകുപ്പ് നടപ്പിലാക്കിയിരുന്നു. രാജ്യത്ത് ആദ്യമായി കിടപ്പ് രോഗികള്‍ക്ക് വീട്ടില്‍ പോയി വാക്‌സിന്‍ നല്‍കിയ സംസ്‌ഥാനമാണ് കേരളം. 60 വയസിന് മുകളിലുള്ളവര്‍ക്കും കിടപ്പ് രോഗികള്‍ക്കും മുഴുവന്‍ വാക്‌സിന്‍ നല്‍കുന്നതിനായി പ്രത്യേക യജ്‌ഞങ്ങള്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുകയും ചെയ്‌തു. കൂടാതെ ഗര്‍ഭിണികളുടെ വാക്‌സിനേഷനായി മാതൃകവചം, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഡ്രൈവ് ത്രൂ വാക്‌സിനേഷന്‍, സ്‌കൂളുകളിലെ വാക്‌സിനേഷന്‍ എന്നിവയും സംസ്‌ഥാനത്ത് നടപ്പിലാക്കി.
Read also: സിപിഎം കാസർഗോഡ് ജില്ലാ സമ്മേളനം വെട്ടിച്ചുരുക്കി; നാളെ സമാപനം