ന്യൂഡെൽഹി : കേന്ദ്ര മന്ത്രിസഭയിലെ പുനഃസംഘടന പൂർത്തിയായപ്പോൾ സഭയിൽ നിന്നും 11 മന്ത്രിമാർ പുറത്ത്. ഹർഷ വർധൻ, രമേശ് പൊഖ്‌റിയാൽ, സദാനന്ദ ഗൗഡ, സന്തോഷ് ഗംഗ്‌വാർ, ദേബശ്രീ ചൗധരി, സജ്‌ഞയ് ധോത്രേ, റാവു സാഹിബ് ധൻവേ, പ്രതാപ് സാരംഗി, ബാബുൽ സുപ്രിയോ, അശ്വിനി ചൗബേ, രത്തൻലാൽ കടാരിയ എന്നിവരാണ് രാജി വച്ചത്.
കൂടാതെ പുനഃസംഘടനയുടെ ഭാഗമായി 43 മന്ത്രിമാരാണ് പുതുതായി മന്ത്രിസഭയിൽ എത്തുന്നത്. ഇവരുടെ പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിലവിൽ ഇവർ രാഷ്‌ട്രപതി ഭവനിലേക്ക് പോകുകയാണെന്നും, ഉടൻ തന്നെ സത്യപ്രതിജ്‌ഞ നടക്കുമെന്നുമാണ് വ്യക്‌തമാകുന്നത്.
ജ്യോതിരാദിത്യ സിന്ധ്യ, നാരായൺ റാണെ, സർബാനന്ദ സോനോവാൾ, രാജീവ് ചന്ദ്രശേഖർ, അനുപ്രിയ പട്ടേൽ, മീനാക്ഷി ലേഖി, ശോഭ കരന്തലജെ എന്നിവർ പുതിയ മന്ത്രിസഭയിലുണ്ടാകും. രാജ്യത്ത് കോവിഡ് രണ്ടാം തരംഗം നേരിടുന്നതിൽ ഉണ്ടായ വീഴ്‌ചയാണ് രാജി വച്ച മിക്ക മന്ത്രിമാർക്കും തിരിച്ചടിയായത്.
അതേസമയം മന്ത്രിസഭയുടെ പുനഃസംഘടനയല്ല രാജ്യത്തെ പ്രശ്‌നങ്ങൾക്കുള്ള പരിഹാരമെന്ന് മമത ബാനർജി ആരോപണം ഉന്നയിച്ചു. കൂടാതെ നിലവിൽ പ്രതിദിനം ഉയരുന്ന പെട്രോൾ വില കുറക്കാനുള്ള നടപടികളാണ് ആദ്യം സർക്കാർ ചെയ്യേണ്ടതെന്നും മമത വ്യക്‌തമാക്കി.
Read also : ഇന്ധനവില വർധന; 40 കിലോമീറ്റർ സൈക്കിൾ ചവിട്ടി ബംഗാൾ മന്ത്രിയുടെ പ്രതിഷേധം