ന്യൂഡെൽഹി : ഓക്‌സിജൻ ക്ഷാമം രൂക്ഷമാകുന്നതിനിടെ ഡെൽഹിയിലെ ബത്ര ആശുപത്രിയിൽ ഇന്ന് പ്രാണവായു ലഭിക്കാതെ മരിച്ചവരുടെ എണ്ണം 12 ആയി ഉയർന്നു. ഇന്ന് ഉച്ചയോടെയാണ് 8 പേരുടെ മരണം ആശുപത്രി അധികൃതർ സ്‌ഥിരീകരിച്ചത്. തുടർന്നാണ് ഇപ്പോൾ ഓക്‌സിജൻ ലഭിക്കാതെ 4 പേർ കൂടി മരിച്ചതായി അധികൃതർ വ്യക്‌തമാക്കിയത്.
ഡെൽഹിയിലെ മിക്ക ആശുപത്രികളിലും ഓക്‌സിജൻ ക്ഷാമം രൂക്ഷമായി തുടരുകയാണ്. നിരവധി ആളുകൾ വിവിധ ആശുപത്രികളിലായി ഇതുവരെ പ്രാണവായു ലഭിക്കാതെ മരണത്തിന് കീഴടങ്ങിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ ഡെൽഹിക്ക് അനുവദിച്ച ഓക്‌സിജൻ വിഹിതം ഉയർത്തണമെന്ന ആവശ്യവുമായി കേന്ദ്രത്തെ സമീപിച്ചിരുന്നു.
നിലവിൽ ഡെൽഹിക്ക് നൽകുന്ന ഓക്‌സിജൻ വിഹിതം വർധിപ്പിക്കാൻ കേന്ദ്രം തീരുമാനിച്ചു. ഇനിമുതൽ 590 മെട്രിക് ടൺ ഓക്‌സിജൻ ഡെൽഹിക്ക് പ്രതിദിനം അനുവദിക്കും. ഇതുവരെ ദിവസേന 490 മെട്രിക് ടൺ ഓക്‌സിജനാണ് ഡെൽഹിക്ക് കേന്ദ്രം അനുവദിച്ചിരുന്നത്. അതേസമയം തന്നെ 976 മെട്രിക് ടൺ ഓക്‌സിജനാണ് നിലവിൽ പ്രതിദിനം ഡെൽഹിയിൽ ആവശ്യമായി വരുന്നത്. ഈ സ്‌ഥാനത്താണ് ഇപ്പോൾ കേന്ദ്രം 590 മെട്രിക് ടൺ ഓക്‌സിജൻ അനുവദിച്ചിരിക്കുന്നത്.
Read also : മെയ് ദിനത്തിൽ ആരോഗ്യ പ്രവർത്തകർക്ക് അഭിവാദ്യമർപ്പിച്ച് മുഖ്യമന്ത്രി