റിയാദ്: നിയമ ലംഘകരെ കണ്ടെത്താൻ സൗദിയിൽ വ്യാപക പരിശോധന. തൊഴില്‍, താമസ, അതിര്‍ത്തി സുരക്ഷാ നിയമങ്ങള്‍ ലംഘിച്ച് അനധികൃതമായി തങ്ങുന്നവരെ കണ്ടെത്താനുള്ള പരിശോധനയില്‍ ഒരാഴ്‌ചക്കിടെ പിടികൂടിയത് 14,000ത്തിലേറെ ആളുകളെയാണ്. വിവിധ സുരക്ഷാ വിഭാഗങ്ങളും, ഡയറക്‌ടറേറ്റ് ഓഫ് പാസ്‌പോർട്ടും നടത്തിയ സംയുക്‌ത റെയ്‌ഡിലാണ് ഇത്രയധികം പേർ ഇപ്പോൾ അറസ്‌റ്റിലായത്.
നവംബർ 25 മുതൽ ഡിസംബർ 1ആം തീയതി വരെയുള്ള കാലയളവിലാണ് 14,000ത്തോളം ആളുകൾ പിടിയിലായത്. ഇവരിൽ 7,413 പേര്‍ താമസ നിയമലംഘകരും, 5,398 പേര്‍ അതിര്‍ത്തി നിയമലംഘകരും, 1,708 ലധികം തൊഴില്‍ നിയമ ലംഘകരുമാണ്. കൂടാതെ രാജ്യത്തേക്ക് അനധികൃതമായി അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ അറസ്‌റ്റിലായ 381 പേരിൽ 40 ശതമാനം യെമന്‍ പൗരൻമാരും, 57 ശതമാനം എത്യോപ്യക്കാരും, മൂന്ന് ശതമാനം മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവരുമാണ്.
കൂടാതെ രാജ്യത്തേക്ക് അനധികൃതമായി പ്രവേശിക്കാൻ ശ്രമിക്കുന്നവർക്ക് സൗകര്യം ഒരുക്കി നൽകുന്നവർക്ക് പരമാവധി 15 വർഷം വരെ തടവ് ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഒപ്പം തന്നെ ഒരു ദശലക്ഷം റിയാല്‍ വരെ പിഴ, വാഹനങ്ങള്‍ അഭയം നല്‍കിയ സ്‌ഥലം എന്നിവ കണ്ടുകെട്ടല്‍ എന്നീ നടപടികളും ഇവർക്കെതിരെ സ്വീകരിക്കും.
Read also: യുപി മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് മാർച്ച്; പ്രതിഷേധക്കാരെ തല്ലിച്ചതച്ച് പോലീസ്