തിരുവനന്തപുരം : സംസ്‌ഥാനത്തെ ഒന്‍പത് ജില്ലകളില്‍ നിരോധനാജ്‌ഞ നവംബര്‍ 15 വരെ നീട്ടി. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സംസ്‌ഥാനത്ത് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിരോധനാജ്‌ഞ ഇന്ന് രാത്രിയോട് കൂടി അവസാനിക്കും. എന്നാല്‍ പ്രാദേശികമായ കോവിഡ് സാഹചര്യങ്ങള്‍ വിലയിരുത്തിയ ശേഷം ആവശ്യമെങ്കില്‍ ജില്ലാ കളക്‌ടർമാര്‍ക്ക് നിരോധനാജ്‌ഞ പ്രഖ്യാപിക്കാമെന്ന് സര്‍ക്കാര്‍ നേരത്തെ തന്നെ വ്യക്‌തമാക്കിയിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിലാണ് ഇപ്പോള്‍ ഒന്‍പത് ജില്ലകളില്‍ നിരോധനാജ്‌ഞ നീട്ടി കൊണ്ട് കളക്‌ടർമാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്.
സംസ്‌ഥാനത്ത് കാസര്‍കോട്, കണ്ണൂര്‍, പാലക്കാട്, കൊല്ലം, മലപ്പുറം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂര്‍ എന്നീ ജില്ലകളിലാണ് ഇപ്പോള്‍ നിരോധനാജ്‌ഞ നീട്ടിയിരിക്കുന്നത്. നിരോധനാജ്‌ഞ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഈ ജില്ലകളില്‍ പൊതുസ്‌ഥലത്ത് അഞ്ച് പേരില്‍ കൂടുതല്‍ ആളുകള്‍ സ്വമേധയാ ഒത്തുകൂടാന്‍ പാടില്ല. ഒപ്പം തന്നെ മറ്റ് വ്യക്‌തികളുമായി ഇടപഴകുന്ന സാഹചര്യങ്ങളില്‍ സാമൂഹിക അകലം, മാസ്‌ക്, സാനിറ്റൈസര്‍ എന്നീ കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായും പാലിക്കണം.
ആളുകള്‍ ഒത്തുകൂടുന്ന സര്‍ക്കാര്‍ പരിപാടികള്‍, മതപരമായ ചടങ്ങുകള്‍, പ്രാര്‍ത്ഥനകള്‍, രാഷ്‌ട്രീയ, സാമൂഹിക, സാംസ്‌കാരിക പരിപാടികള്‍ എന്നിവയില്‍ പരമാവധി 20 പേര്‍ക്ക് മാത്രമേ പങ്കെടുക്കാൻ അനുവാദം ഉള്ളൂ. കൂടാതെ ആശുപത്രികള്‍, ചന്തകള്‍, പൊതുഗതാഗതം, ഓഫീസ്, പരീക്ഷകള്‍, തൊഴിലിടങ്ങള്‍, കടകള്‍ എന്നിവിടങ്ങളില്‍ ആളുകള്‍ കോവിഡ് മാനദണ്ഡ പ്രകാരം സാമൂഹിക അകലം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Read also : തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടർമാരുടെ പേര് ഒഴിവാക്കുന്നതിനെ ചൊല്ലി തർക്കം