ആലപ്പുഴ: വള്ളികുന്നത്ത് 15കാരനെ കുത്തി കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതിയെ തിരിച്ചറിഞ്ഞു. അഭിമന്യുവിനെ കുത്തിയ നാലംഗ സംഘത്തിൽ ഉൾപ്പെട്ട സജയ് ദത്ത് എന്നയാളെയാണ് തിരിച്ചറിഞ്ഞത്. അഭിമന്യുവിനെ കുത്തിയത് സജയ് ദത്താണെന്നാണ് സൂചന. പ്രതി ഉടൻ പിടിയിലാകുമെമെന്നും പോലീസ്.
അന്വേഷണത്തിന്റെ ഭാഗമായി സജയ് ദത്തിന്റെ അച്ഛനേയും സഹോദരനേയും ചോദ്യം ചെയ്യാനായി പോലീസ് കസ്‌റ്റഡിയിലെടുത്തു.
വള്ളികുന്നം പടയണിവട്ടം ക്ഷേത്ര ഉൽസവത്തിനിടെ ഉണ്ടായ തർക്കത്തെ തുടർന്ന് ഇന്നലെ രാത്രി പത്ത് മണിയോടെയാണ് അഭിമന്യു കൊല്ലപ്പെട്ടത്. നേരത്തെ മറ്റൊരു ഉൽസവത്തിനിടെ ഉണ്ടായ തർക്കത്തിന്റെ തുടർച്ചയാണ് കഴിഞ്ഞ ദിവസത്തെ സംഘർഷമെന്നാണ് പോലീസിൽ നിന്നും ലഭിക്കുന്ന വിവരം.
അതേസമയം കൊലപാതകത്തിന് പിന്നിൽ ആർഎസ്എസ് അക്രമികളാണെന്ന് സിപിഎം ആരോപിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് സിപിഎം വള്ളികുന്നത്ത് ഹർത്താൽ ആചരിക്കുകയാണ്.
എന്നാൽ പൂർവവൈരാഗ്യത്തിന്റെ തുടർച്ചയായുണ്ടായ കൊലപാതകമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ആക്രമണത്തിൽ മറ്റു രണ്ടു പേർക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Read Also: കുംഭമേളയെ മർക്കസുമായി ഉപമിക്കുന്നത് ഗംഗാജലം അഴുക്ക് വെള്ളത്തോട് ഉപമിക്കുന്നത് പോലെ; വിഎച്ച്പി