ബെംഗളൂരു: കർണാടകയിൽ 20 അംഗ പുതിയ മന്ത്രിസഭ ശനിയാഴ്‌ച അധികാരമേൽക്കും. മുഖ്യമന്ത്രിയും 19 മന്ത്രിമാരുമാണ് സത്യപ്രതിജ്‌ഞ ചെയ്യുക. ലിംഗായത്ത്, വൊക്കലിംഗ വിഭാഗങ്ങളിൽ നിന്ന് നാല് മന്ത്രിമാർ വീതവും മുസ്‌ലിം സമുദായത്തിൽ നിന്ന് മൂന്ന് മന്ത്രിമാരും ഉണ്ടാകും. ദലിത് വിഭാഗത്തിൽ നിന്ന് അഞ്ചുപേർക്കും സാധ്യതയെന്നാണ് സൂചന.
സിദ്ധരാമയ്യയും ഡികെ ശിവകുമാറും ഡെൽഹിയിൽ നിന്ന് ബെംഗളൂരുവിലെത്തി. ഉടൻ നിയമസഭാകക്ഷി യോഗം ചേരും. ശനിയാഴ്‌ച ഉച്ചക്ക് 12.30ന് ആണ് സത്യപ്രതിജ്‌ഞ. ഇതിനായി കോൺഗ്രസ് പ്രതിനിധിയായി എംഎൽഎ ജി പരമേശ്വര രാജ്‌ഭവനിലെത്തി ഗവർണറുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. സിദ്ധരാമയ്യ ഗവർണറുമായി ഫോണിൽ സംസാരിച്ചിരുന്നു.
ഫോണിലൂടെ ഗവർണർക്ക് പിറന്നാൾ ആശംസകൾ നേർന്ന സിദ്ധരാമയ്യ സത്യപ്രതിജ്‌ഞയുടെ കാര്യങ്ങളും സംസാരിച്ചു. ദിവസങ്ങൾ നീണ്ട ചർച്ചകൾക്കും നാടകീയ രംഗങ്ങൾക്കും ഒടുവിലാണ് കർണാടക മുഖ്യമന്ത്രിയായി സിദ്ധരാമയ്യയെ കോൺഗ്രസ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ, രൺദീപ് സിങ് സുർജേവാല എന്നിവർ ചേർന്നാണ് വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചത്.
ഡികെ ശിവകുമാർ ഏക ഉപമുഖ്യമന്ത്രിയാകും. ആഭ്യന്തര വകുപ്പുകൾ അടക്കമുള്ള സുപ്രധാന വകുപ്പുകളാണ് ഡികെ ശിവകുമാറിന് നൽകിയിരിക്കുന്നത്. കൂടാതെ, അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പ് വരെ കർണാടക പിസിസി അധ്യക്ഷനായി ഡികെ ശിവകുമാർ തുടരുമെന്നും കെസി വേണുഗോപാൽ അറിയിച്ചു. അതേസമയം, പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്‌ഞാ ചടങ്ങിൽ ബിജെപി ഇതര മുഖ്യമന്ത്രിമാരെ ക്ഷണിക്കാൻ കോൺഗ്രസ് തീരുമാനിച്ചതായാണ് വിവരം.
കേരളാ മുഖ്യമന്ത്രി പിണറായി വിജയനും സത്യപ്രതിജ്‌ഞാ ചടങ്ങിലേക്ക് ക്ഷണമില്ല. മറ്റു കോൺഗ്രസ് മുഖ്യമന്ത്രിമാർക്ക് പുറമെ ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ, തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ, തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു, പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, ഒഡിഷ മുഖ്യമന്ത്രി നവീൻ പട്‌നായിക് എന്നിവരെയും സത്യപ്രതിജ്‌ഞാ ചടങ്ങിലേക്ക് ക്ഷണിക്കും. അതേസമയം, ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനും ഇതുവരെ ക്ഷണം ലഭിച്ചിട്ടില്ല.
Most Read: ‘ദി കേരള സ്‌റ്റോറി’; ബംഗാളിൽ പ്രദർശനം നിരോധിച്ച ഉത്തരവിന് സ്‌റ്റേ