കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണവേട്ട. മൂന്ന് യാത്രക്കാരിൽ നിന്നായി രണ്ട് കിലോ എഴുനൂറ് ഗ്രാം സ്വർണം പോലീസ് പിടികൂടി. വിപണിയിൽ ഒന്നര കോടി രൂപ വിലവരുന്ന സ്വർണമാണ് പിടിച്ചതെന്ന് പോലീസ് അറിയിച്ചു. മൂന്ന് യാത്രക്കാരടക്കം 10 പേർ പോലീസിന്റെ പിടിയിലായിട്ടുണ്ട്.
ദുബായിൽ നിന്നും എത്തിയ കാഞ്ഞങ്ങാട് സ്വദേശി അസറുദ്ദീൻ, ഷാർജയിൽ നിന്നെത്തിയ കണ്ണൂർ സ്വദേശി ആബിദ്, മലപ്പുറം സ്വദേശി ആസിഫലി എന്നിവരാണ് സ്വർണം കൊണ്ടുവന്നത്. ഇവർ കസ്‌റ്റംസ് പരിശോധന കഴിഞ്ഞു പുറത്തിറങ്ങിയ ശേഷമാണ് പോലീസിന്റെ പിടിയിലായത്.
ഇവരെ സ്വീകരിക്കാൻ എത്തിയവരെയടക്കം പോലീസ് പിടികൂടിയിട്ടുണ്ട്. ശരീരത്തിന്റെ രഹസ്യ ഭാഗത്ത് ഒളിപ്പിച്ചാണ് സ്വർണം കടത്തിയിരുന്നത്. സ്വീകരിക്കാനെത്തിയവർ വന്ന മൂന്ന് കാറുകളും പോലീസ് പിടികൂടി കസ്‌റ്റഡിയിലെടുത്തു.
സ്വർണക്കടത്ത് വർധിച്ചതോടെ ആറ് മാസം മുമ്പാണ് പോലീസും കരിപ്പൂരിൽ എയ്‌ഡ് പോസ്‌റ്റ് തുടങ്ങിയത്. അതിന് ശേഷം ഇത് പതിമൂന്നാമത്തെ തവണയാണ് ഇത്തരത്തിൽ കസ്‌റ്റംസ് പരിശോധന കഴിഞ്ഞിറങ്ങുന്ന യാത്രക്കാരിൽ നിന്നും പോലീസ് സ്വർണം പിടിക്കുന്നത്.
Most Read: സുബൈർ വധം; കൊലയാളി സംഘത്തിന്റെ രണ്ടാമത്തെ കാറും കണ്ടെത്തി