പാലക്കാട്: പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈറിനെ വധിച്ച സംഘം ഉപയോഗിച്ചതെന്ന് കരുതുന്ന രണ്ടാമത്തെ കാർ കണ്ടെത്തി. KL9 AQ 79 Ol എന്ന ഓൾട്ടോ 800 കാർ ആണ് കണ്ടെത്തിയത്. കഞ്ചിക്കോട് നിന്നാണ് വാഹനം കണ്ടെത്തിയത്.
ഇന്നലെ ഉച്ചയോടെയാണ് കാർ കണ്ടതെന്ന് സമീപത്തെ കടയുടമ പറയുന്നു. ഹൈവേക്കടുത്ത് രണ്ട് മണിയോടെയാണ് കാർ കണ്ടതെന്നും സംശയം തോന്നി രാത്രി 10 മണിയോടെ പൊലീസിനെ അറിയിച്ചതായും കടയുടമ രമേശ് കുമാർ പറയുന്നു.
കൊലപാതകം നടന്ന പാറയിൽ നിന്ന് 10 കിലോമീറ്റർ മാത്രം അകലെയാണ് വാഹനം ഉപേക്ഷിച്ചത്. കൊലയാളിസംഘം കാർ ഇവിടെയുപേക്ഷിച്ച് തമിഴ്നാട്ടിലേക്ക് കടന്നെന്നാണ് പോലീസ് സംശയിക്കുന്നത്. കേസില്‍ തമിഴ്നാട് കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. കൊഴിഞ്ഞാമ്പാറ എത്തിയശേഷം അഞ്ചംഗ കൊലയാളി സംഘം തമിഴ്നാട്ടിലേക്ക് കടന്നതായാണ് സൂചനയെന്ന് ഇന്നലെത്തന്നെ പോലീസ് പറഞ്ഞിരുന്നു. കൃത്യമായി തയ്യാറാക്കിയ പദ്ധതി പ്രകാരമാണ് കൊല നടത്തിയതെന്നും പോലീസ് സ്‌ഥിരീകരിച്ചിട്ടുണ്ട്.
അതേസമയം സുബൈറിനെ കൊലപ്പെടുത്തിയ സംഘം ഉപയോഗിച്ച ഒരു കാർ മുമ്പ് കൊല്ലപ്പെട്ട ആർഎസ്എസ് പ്രവർത്തകൻ സഞ്‌ജിത്തിന്റെ കാർ തന്നെ എന്ന് സ്‌ഥിരീകരിച്ചിട്ടുണ്ട്. സഞ്‌ജിത്ത് മരിക്കുന്നതിന് മുമ്പ് തന്നെ കാർ വർക് ഷോപ്പിലായിരുന്നു എന്നും ആരാണ് കാർ ഉപയോഗിക്കുന്നതെന്ന് അറിയില്ലെന്നും സഞ്‌ജിത്തിന്റെ പിതാവ് ആറുമുഖൻ പറഞ്ഞു.
Most Read: വൈദ്യുതി ഭവന് മുന്നിൽ ഇന്ന് വീണ്ടും സത്യാഗ്രഹ സമരം തുടങ്ങും